Total Pageviews

ചൂളം വിളിച്ചെത്തിയ പ്രണയ കാലം

ചൂളം വിളിച്ചെത്തിയ പ്രണയ കാലം 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എം എസ് സി ക്ക് പഠിച്ച രണ്ടു വർഷങ്ങൾ ഒരിക്കലും മറക്കാൻ പറ്റാത്ത കാലമാണ്.   പുറത്ത് നിന്ന് കാണുന്ന ലോകമല്ല ആ ചുവന്ന മതിൽകെട്ടിന് ഉള്ളിൽ ഉള്ളത്. രാജകീയ പ്രൗഢിയോടെ തല ഉയർത്തി പിടിച്ച് നിൽക്കുന്ന കെട്ടിടങ്ങളും അതി വിശാലമായ പടിപടിയായി ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങൾ ഉള്ള ക്ലാസ്സ് മുറികളും നമ്മെ അമ്പരപ്പിക്കും . 

ഇതൊന്നും കൂടാതെ ആ പെൺകുട്ടിയുടെ ശ്രദ്ധ ആകർഷിച്ചത് ചിറയിൻകീഴ് എന്ന മനോഹരമായ ഗ്രാമത്തിൽ നിന്ന് ആ ക്ലാസ്സിലേക്ക് ഒന്നാമനായി വന്നു കയറിയ യുവാവ് ആയിരുന്നു. ആദ്യമൊന്നും പുള്ളിക്ക് നമ്മളിൽ വലിയ താല്പര്യം ഒന്നും ഉള്ളതായി തോന്നിയില്ല എങ്കിലും രണ്ട് വർഷത്തെ പരിചയം അവരെ ഏറ്റവും അടുത്ത കൂട്ടുകാർ ആക്കി മാറ്റിയിരുന്നു. കോഴ്സ് കഴിഞ്ഞപ്പോഴേക്കും ഈ കൂട്ട്കെട്ട് ജീവിതകാലം മുഴുവനും നീട്ടാനും തീരുമാനം എടുത്തു കഴിഞ്ഞിരുന്നു, പോരെങ്കിൽ വീട്ടുകാരുടെ മൗന അനുവാദവും.. പ്രണയ കാലം ആസ്വദിക്കാൻ ഇനിയെന്ത് വേണം? 

പൊതുവേ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞാൽ പിന്നെ ബി എഡ്ഡിന് പോകുക എന്നത് അന്നത്തെ ഒരു നാട്ടു നടപ്പ് ആയത് കൊണ്ട് നമ്മുടെ മിഥുനങ്ങളും ആ വഴിയേ പോകാൻ തീരുമാനിച്ചു. രണ്ടു പേർക്കും ഒന്നിച്ച് അഡ്മിഷൻ തരമായത് നഗര പരിധിക്ക് പുറത്തുള്ള കണിയാപുരം എന്ന സ്ഥലത്തുള്ള ടീച്ചർ എഡ്യു കേഷൻ സെൻ്ററിൽ ആണ്. യുവതിയുടെ നഗരത്തിൽ നിന്നും യുവാവിൻ്റെ ഗ്രാമത്തിൽ നിന്നും ഒരേ ദൂരം ..ഏകദേശം മദ്ധ്യത്തിൽ ആണെന്ന് പറയാം. 

ഒരു വർഷത്തേക്ക് കൂടി പ്രണയം ആഘോഷിക്കാനുള്ള സ്വാതന്ത്ര്യമായി എന്ന ആഹ്ലാദത്തോടെയാണ് ക്ലാസ്സിലേക്ക് വലത് കാൽ എടുത്ത് വച്ച് ചെന്ന് കയറിയത്. പക്ഷേ ,അവിടത്തെ മണ്ണ് പ്രേമത്തിന് ഒട്ടും അനുകൂലമല്ല എന്ന് ആദ്യ ദിവസം തന്നെ പിടികിട്ടി.  നല്ല കടുത്ത പ്രേമ വിരോധികൾ ആയ അധ്യാപകരും ഹിറ്റ്‌ലറെ ഓർമിപ്പിക്കുന്ന സെൻ്റർ ഹെഡ് അമ്മച്ചിയും. ഇതൊന്നും പോരെങ്കിൽ ആകെ മൊത്തം നൂറു നൂറ്റമ്പത് കുട്ടികൾ മാത്രമാണ് പഠിക്കുന്നത്. എല്ലാവർക്കും എല്ലാവരെയും അറിയാം. അപ്പൊൾ പിന്നെ ഇവരുടെ  ഒക്കെ കണ്ണ് വെട്ടിച്ച് ഒന്ന് ചിരിക്കുക പോലും ബുദ്ധിമുട്ട്. പിന്നല്ലേ ,മണിക്കൂറുകൾ കത്തി വയ്ക്കുന്നതും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നതും ബസ്സ് സ്റ്റോപ്പ് വരെ കൂടെ നടക്കുന്നതും ഒക്കെ. രണ്ട് പേരും  ആകെ വിഷമത്തിലായി. 

സെൻ്ററിന് ഉള്ളിൽ വച്ച് സ്വസ്ഥമായി ഒന്നും സംസാരിക്കാൻ ഉള്ള അവസരം എന്തായാലും കിട്ടില്ല. എന്നാലും അങ്ങനെ തോറ്റ് പിന്മാറുന്നത് എങ്ങനെ? തല പുകഞ്ഞു ആലോചിച്ചപ്പോൾ ഒരു വഴി കണ്ടെത്തി. വൈകുന്നേരത്തെ മടക്കയാത്ര ഒന്നിച്ചാക്കുക . അപ്പോള്  അന്നത്തെ മുഴുവൻ വിശേഷങ്ങളും പറഞ്ഞു പറഞ്ഞു പോകാം. പക്ഷേ , അവിടെയും പ്രശ്നം ഉണ്ട്. രണ്ട് പേർക്കും രണ്ട് ദിശയിലേക്ക് ആണ് പോകേണ്ടത് . ബസ്സിലെ യാത്ര ചിന്തിക്കാൻ പറ്റില്ല. മറ്റെല്ലാ കുട്ടികളും അധ്യാപകരും എല്ലാം ബസ്സ് സ്റ്റോപ്പിൽ കൂട്ടം കൂട്ടമായി വന്ന് നിൽക്കും.. ഇവരുടെ ഒക്കെ മുന്നിൽ ഒരേ ബസ്സിൽ കയറുന്ന കാര്യം ചിന്തിക്കുക പോലും വേണ്ട. അപ്പോ പിന്നെന്ത് വഴി? 

"യുറേക്ക ", അതിലെ കടന്നു പോകുന്ന റെയ്ൽവേ പാളം രക്ഷക്ക് എത്തി. ഒരേ ഒരു ട്രെയിൻ മാത്രമേ ഉള്ളൂ അവിടെ സ്റൊപ്പുള്ളൂ. തിരുവനന്തപുരത്തേക്ക്  ഉള്ള ഒരു ഷട്ടിൽ ട്രെയിൻ. രണ്ടു പേരും അതിൽ കയറി അഞ്ച് മണി ആകുമ്പോൾ തമ്പാനൂരിലേക്ക്  പോകും.
യുവ നായകൻ അഞ്ചരയ്ക്ക് ഉള്ള വേണാട് എക്സ്പ്രസിൽ കയറി തിരിച്ചു വന്ന വഴിയെ ചിറയിൻകീഴിലേക്ക് യാത്രയാകും. നായിക  ഓട്ടോയിൽ കയറി വീട്ടിലേക്കും പോകും. 

അങ്ങനെ ആ റെയ്ൽവേ സ്റ്റേഷൻ പ്രണയ താവളമായി മാറി..

ഒരു ചെറിയ സ്റ്റേഷൻ ആയിരുന്നു അത്. ഒന്നോ രണ്ടോ സിമൻ്റ് ബെഞ്ചുകൾ നിരന്ന് കിടക്കുന്ന ആളൊഴിഞ്ഞ പ്ലാറ്റ്ഫോം. പാളത്തിൻ്റെ ഇരു വശങ്ങളിലും നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ അവിടെ മൊത്തം നിഴൽ വീഴ്ത്തിയിരുന്നു. ടിക്കറ്റ് കൗണ്ടർ ആയി പ്രവർത്തിക്കുന്ന ഒരു ചെറിയ കെട്ടിടം 
ഒരു വശത്തായി ഉണ്ടായിരുന്നു. ആകെ മൊത്തം ഒന്നോ രണ്ടോ ട്രെയിനുകൾക്ക് മാത്രം സ്റ്റോപ്പുള്ള ഒരു ചെറിയ സ്റ്റേഷൻ. 

കൂട്ടുകാരികളുടെ കൂടെ റെയ്ൽവേ ഗേറ്റ് വരെ വന്ന ശേഷം അവള് പതിയെ  സ്റ്റേഷനിലേക്ക് നടക്കും . അപ്പോഴേക്കും നമ്മുടെ നായകൻ നേരത്തെ എത്തി ഏതെങ്കിലും സിമൻ്റ് ബെഞ്ചിൽ ചിരിച്ചു കൊണ്ട് ഇരിപ്പുണ്ടാവും. പിന്നീട് അങ്ങോട്ടുള്ള  ഒന്ന് രണ്ടു മണിക്കൂർ ഇടതടവില്ലാതെ ഉള്ള സംസാരം ആണ് . കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ നടന്ന കാര്യങ്ങളൊക്കെ ഡയറിയിൽ എഴുതി സൂക്ഷിക്കുന്ന പോലെ  അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കൊണ്ടേയിരിക്കും . പല ദിവസങ്ങളിലും ഒന്നും രണ്ടും പറഞ്ഞു പിണങ്ങും ..എന്നാലും ഒരേ സീറ്റിൽ ഇരുന്നു കാഴ്ചകൾ കണ്ടു യാത്ര ചെയ്യും. ഒന്നിച്ച് ചായ വാങ്ങി കുടിക്കും . അതാണല്ലോ മൊത്തത്തിൽ ഈ പ്രണയത്തിൻ്റെ ഒരു ഹരം.

ആദ്യത്തെ രണ്ടോ മൂന്നോ മാസങ്ങൾ ഇങ്ങനെ കടന്നു പോയി. ഈ കാലം കൊണ്ട് രണ്ടു പേരും പഠന മികവ് കൊണ്ടും കായിക കഴിവുകൾ കൊണ്ടും  കോളജിലെ അധ്യാപകരുടെ നല്ല പേര് നേടി,  സെൻ്റർ ഹെഡിൻ്റെ പോലും. പൊതുവേ മറ്റു കുട്ടികൾക്ക് ഉദാഹരണം ആയി പോലും ഇവരെ ചൂണ്ടി കാണിക്കുന്ന സ്ഥിതി ആയി എന്ന് പറയാം. അത് പിന്നെ അതി ഗംഭീരമായ അഭിനയം കാഴ്ച വയ്ക്കുക ആണല്ലോ രണ്ടു പേരും.  ഈ നല്ല പ്രതിച്ഛായ ഒക്കെ സ്വാഭാവികം തന്നെ... കോളജിൽ അപരിചിതരെ പോലെ നടക്കുന്ന അവർ വൈകുന്നേരം വീണ്ടും പഴയ ലൗ ബേർഡ്സ് ആയി മാറും. സന്തോഷം നിറഞ്ഞ കാലം .

അങ്ങനെ ഇരിക്കെ ഒരു സാധാരണ ദിവസം.  രണ്ടു പേരും സ്ഥിരമായ ഇണക്കങ്ങളും പിണക്കങ്ങളും ആയി സിമൻ്റ് ബെഞ്ചിൽ ഇരുന്നു ചർച്ച നടത്തി കൊണ്ടിരിക്കുന്നു. തൊട്ട് പിറകിൽ ഉള്ള ടിക്കറ്റ് കൗണ്ടറിൽ ആരൊക്കെയോ സംസാരിക്കുന്നത് കേൾക്കാം. പൊതുവേ സ്റ്റേഷനിലേക്ക് വല്ലപ്പോഴും ആണ് മറ്റ് യാത്രക്കാർ വരുന്നത്. മിക്കവാറും
ഏതെങ്കിലും കച്ചവടക്കാർ ആകും . അത് കൊണ്ട് ഇരുവരും അങ്ങോട്ട് ഒന്നും ശ്രദ്ധിക്കാറില്ല. അന്നും തിരിഞ്ഞു നോക്കിയില്ല. കുറച്ച് നേരം കഴിഞ്ഞപ്പോൾ ടിക്കറ്റ് കൗണ്ടറിൽ നിശ്ശബ്ദത. പതിയെ എന്തോ സംശയം തോന്നി ഒന്ന് പയ്യെ തിരിഞ്ഞു നോക്കി. ഞെട്ടി തരിച്ചു പോയി ... അവിടെ കയ്യിൽ എടുത്ത ടിക്കറ്റും പിടിച്ച് അവരെ നോക്കി അന്തം വിട്ട് നിൽക്കുന്ന  പ്രിയപ്പെട്ട ടീച്ചറും കൂടെ അതി ഭീകരിയായ സെൻ്റർ ഹെഡും. 

 രണ്ടും ചാടി എഴുന്നേറ്റ് ഗുഡ് മോണിംഗ് ഒക്കെ പറഞ്ഞു.. വൈകുന്നേരം നാല് മണിക്ക് ആണെന്ന് ഓർക്കണം . ഇപ്പൊ ഓർക്കുമ്പോൾ ആ ടീച്ചർമാരും തിരിച്ചു ഗുഡ് മോണിംഗ് തന്നെ അല്ലേ പറഞ്ഞത്? ഓർമ്മ വരുന്നില്ല. 

അന്ന് ട്രെയിൻ വരുന്നത് വരെയുള്ള പതിനഞ്ച് മിനുട്ടിന് ഒന്നര മണിക്കൂർ നീളമുണ്ട് എന്ന് തോന്നി. കുട്ടികൾക്ക് മാത്രമല്ല , ആ ടീച്ചർമാർ ക്കും. അന്ന് വരെ എല്ലാ നിയമങ്ങളും പാലിച്ച് സർവ ഗുണ സമ്പന്നർ ആയി നടന്ന വിദ്യാർത്ഥകൾ അവരുടെ മനസ്സിൽ പെട്ടെന്ന് മോശക്കാർ ആയി മാറി  എന്നെനിക്ക് തോന്നി. എന്തായാലും അന്ന് ആരും പരസ്പരം ഒന്നും മിണ്ടിയില്ല. ട്രെയിൻ വന്നപ്പോഴും ടീച്ചർമാർ ഞങ്ങളെ ഒന്ന് നോക്കിയിട്ട് പോയി ലേഡീസ് കമ്പാർ്ട്മെൻ്റിൽ കയറി പോയി.

പിറ്റേന്ന് രാവിലെ തന്നെ പോയി തമ്മിൽ നേരത്തെ പരിചയം ഉണ്ടെന്നും വീട്ടുകാർക്ക് തമ്മിൽ അറിയാം എന്നൊക്കെ പറഞ്ഞെങ്കിലും അവരുടെ വിശ്വാസം നഷ്ടപ്പെടുത്തി എന്നൊരു നേരിയ സങ്കടം ഉള്ളിൽ തോന്നി. 

ആ സംഭവത്തിന് ഒരു വർഷത്തിന് ശേഷം  രണ്ടു പേരും ഓരോ ജോലി ഒക്കെ തരപ്പെടുത്തി വീട്ടുകാരെ കൊണ്ട് സമ്മതിപ്പിച്ച് കല്യാണം ഒക്കെ തീരുമാനിപ്പിച്ചു. കല്യാണ പന്തലിൽ വന്ന് ഞങ്ങളെ രണ്ട് പേരെയും നോക്കി നിൽക്കുന്ന ടീച്ചർമാരെ കണ്ടപ്പോൾ ഞാൻ അന്നത്തെ ദിവസം വീണ്ടും 
ഓർമ്മിച്ചു. അവരുടെ കണ്ണിലെ തിളക്കത്തിൽ കണ്ട അഭിമാനവും സ്നേഹവും ഇന്നും മറക്കാൻ പറ്റില്ല. അല്ലെങ്കിലും പ്രിയപ്പെട്ടവരുടെ അനുഗ്രഹത്തോടെ ജീവിതം തുടങ്ങുന്നതിൻ്റെ സുഖം ഒന്ന് വേറെ തന്നെ ആണല്ലോ..

ശ്രീജ പ്രവീൺ. 
















സദ്യയും ഹിന്ദിയും



സദ്യ ഇല്ലാതെ എന്ത് ഓണം? പക്ഷേ സദ്യ എന്ന് പറയുമ്പോൾ എനിക്ക് ഹിന്ദി എന്നാണ് ഓർമ വരുന്നത്... 
ഏകദേശം പത്ത് വയസ്സ് ഉള്ളപ്പോഴാണ് ഹിന്ദി ഭാഷയുടെ മാഹാത്മ്യം എനിക്ക് 
മനസ്സിലായത്.. അതും ഒരു കല്യാണ തലേന്നത്തെ വിരുന്നിനു ഇടയിൽ...

മാമന്റെ കല്യാണം ആണ് . കല്യാണ പെണ്ണിന്റെ ബന്ധുക്കളിൽ പലരും വടക്കേ ഇന്ത്യൻ പാരമ്പര്യം ഉള്ള ക്ഷത്രിയ രക്തം ആണത്രെ... പെൺ വീട്ടിലെ ചടങ്ങ് എല്ലാം അവരുടെ രീതിയിൽ ആണ്.. പക്ഷേ നമ്മുടെ ശ്രദ്ധ സദ്യയിൽ ആണല്ലോ...ഇനി കാണില്ലേ? അവരുടെ രീതി ആകുമോ? കസിൻസ് എല്ലാം കളിച്ചു നടക്കുമ്പോഴും എന്റെ പേടി ഇതൊക്കെ ആയിരുന്നു... നമ്മുടെ കാരണവന്മാർ നടക്കുന്ന പോലെ ഒന്ന് മേൽനോട്ടം നടത്തി കളയാം ... കളിക്കാൻ എന്ന വ്യാജേന നേരത്തെ അടുക്കള വശം വഴി അങ്ങോട്ടും ഇങ്ങോട്ടും നടന്നു... ഇലയിലെ ഊണ്
തന്നെ.. സന്തോഷമായി... മൂന്ന് തരം പായസവും ഉണ്ട്... ഞാൻ ആണേൽ സദ്യക്ക് പോകുന്നത് തന്നെ പായസം ഇലയിൽ കഴിക്കാൻ ആണ്..  മുറി മലയാളം പറയുന്ന ഒരു ഹിന്ദി ക്കാരൻ
അപ്പൂപ്പൻ ഓടി നടന്നു സാമ്പാർ ഒന്ന് കൂടി ഇളക്കൂ, പപ്പടം ഒന്ന് കൂടി മൂക്കണം എന്നൊക്കെ നിർദേശങ്ങളും കൊടുക്കുന്നുണ്ട്.. ഭാഷ ഏതായാലും 
കാർണോന്മർ എല്ലായിടത്തും ഒരു പോലെ തന്നെ .. ആശ്വാസമായി.. ഇനി പുള്ളി നോക്കി കൊള്ളും .. ഞാൻ കളിക്കാൻ പോയി..

കുട്ടികളുടെ സദ്യക്ക് ഉള്ള ഊഴം ആയി...എല്ലാവരും സദ്യ  കഴിക്കാൻ നിരന്ന് ഇരിപ്പായി.. വിളമ്പാൻ വന്നത് കല്യാണ പെണ്ണിന്റെ ഏതൊക്കെയോ ഹിന്ദി ബന്ധുക്കൾ ആണ്... കുട്ടികൾ ആയത് കൊണ്ട് ആദ്യം തന്നെ ചോറ് ഒക്കെ കുറച്ചേ ഇടുന്നുള്ളു .. അത് എനിക്ക് അത്ര പിടിച്ചില്ല ... അനിയനും വലിയമ്മയുടെ മകളും ഒന്നും പരാതി പറയുന്നില്ല.. അത് പിന്നെ അവർക്ക് ഇൗ വിശപ്പിന്റെ അസുഖം ഇല്ലല്ലോ.. സാരമില്ല... അടുത്ത റൗണ്ട് കൊണ്ട് വരട്ടെ...

വിളമ്പുന്ന ആളുകൾക്ക്  സദ്യ വിളമ്പി ശീലം ഇല്ലാത്ത കൊണ്ട് ആവും ഐറ്റംസ് ഒന്നും ശരിയായ ഓർഡറിൽ അല്ല വരുന്നത്.. വിഭവങ്ങളുടെ പേര് ഒക്കെ എന്തൊക്കെയോ പറയുന്നു.. ഇത് വേണോ? അത് വേണോ? എന്നൊക്കെ ചോദിച്ചിട്ട് ആണ് ഇടുന്നത്...
" ഇതൊക്കെ ചോദിക്കുന്നത് എന്തിന്? നമ്മൾ എല്ലാം കഴിക്കും".. ഞാൻ മനസ്സിൽ പറഞ്ഞു.
ആദ്യം തന്നെ സാമ്പാർ വന്നു.. "പരിപ്പ് കറിയും നെയ്യും ഇല്ലാതെ എന്ത് സദ്യ ആണിത്?" ഞാൻ മനസ്സിൽ പറഞ്ഞു... 
പരിചയം ഉള്ള കറികൾ മാത്രം വേണം വേണം എന്ന് ഞാൻ പറഞ്ഞു കൊണ്ട് ഇരുന്നു.. അല്ലാതെ മലയാളിത്തം ഇല്ലാത്ത കറി ഒന്നും നമുക്ക് പറ്റില്ല.. 
അനിയച്ചാർക്കും കസിനും ഒരു ഭാവ മാറ്റവും ഇല്ല.. കിട്ടുന്നത് കിട്ടുന്ന കണക്കിൽ തട്ടി വിടുന്നു.
ആചാരങ്ങൾ പാലിക്കാത്ത പിള്ളേർ !!! ദൈവകോപം കിട്ടുമ്പോൾ പഠിക്കും..ഹും!! .. ഇത് വരെ ഉള്ള കുറ്റവും കുറവും പായസങ്ങൾ തീർത്ത് കൊള്ളും എന്ന് വയറിനെ പറഞ്ഞ് ആശ്വസിപ്പിച്ചു.. കാണിച്ചു തരാം മലയാളി ആരാണെന്ന് ...

അങ്ങനെ സദ്യ  പുരോഗമിച്ചു കൊണ്ടിരിക്കുന്ന വേളയിൽ നമ്മുടെ ഹിന്ദി അപ്പൂപ്പൻ വന്നു കരെല വേണോ ബേട്ടി...എന്ന് ചോദിച്ചു.. വേണ്ട എന്ന് പറഞ്ഞാല് പുള്ളിക്ക് വിഷമം ആകണ്ടല്ലോ.. ഞാൻ ഒകെ എന്ന് പറഞ്ഞു.. വായിൽ വച്ചതും 
ശർദ്ധിച്ചില്ല എന്നെ ഉള്ളൂ.. പാവക്ക ആയിരുന്നു.. ഇനി അബദ്ധം പറ്റാൻ പാടില്ല... സൂക്ഷിക്കണം..

കുറച്ച് കഴിഞ്ഞപ്പോൾ അതാ വരുന്നു.. വീണ്ടും പാവക്ക അപ്പൂപ്പൻ.. ഇത്തവണ ഞാൻ മനസ്സിൽ കരുതി... നന്നായി കേട്ട ശേഷം മാത്രം ഒകെ പറഞ്ഞാൽ
 മതി. അടുത്ത് എത്തിയതും " ഖീർ വേണോ" എന്ന് ചോദിച്ചു .. ഖീര്‍ പോലും... പേര് കേട്ടാൽ തന്നെ അറിഞ്ഞൂടെ? വല്ല കോവക്കയും ആകും.. നമുക്ക് ഇതൊന്നും വേണ്ട .... ..ഞാൻ ഉടനെ പറഞ്ഞു..." നഹി..." പുള്ളി വീണ്ടും ചോദിച്ചു.. "വേണ്ടെ? " ഞാൻ വിടുമോ? " 
നേഹീന്ന് പറഞ്ഞാ നഹീ" ..എന്നെ ഒന്ന് നോക്കിയിട്ട് അദ്ദേഹം മുന്നോട്ട് നടന്നു.. ഇത് കേട്ട് അടുത്ത് ഇരുന്ന എന്റെ വലിയമ്മയുടെ മകൾ ഉടനെ ഇവിടെ ഒകെ എന്ന് പറഞ്ഞു... "മണ്ടി, ഇപ്പൊ കോവക്ക കിട്ടും".. ഞാൻ കളിയാക്കാൻ റെഡി ആയി ഇരുന്നു.. 

പിന്നെ കണ്ട കാഴ്ച എന്റെ ജീവിതത്തിലെ ഏറ്റവും ഞെട്ടൽ ഉണ്ടാക്കുന്ന ഒന്ന് ആയിരുന്നു... അവളുടെ ഇലയിലേക്ക്‌ നല്ല പാലട പ്രഥമൻ കോരി ഒഴിക്കുന്നു ആ മനുഷ്യൻ... ഇടി വെട്ടിയ പോലെ ഞാൻ കസേരയിൽ ഇരുന്നു... ആ ഇല എന്നെ നോക്കി പുച്ഛിച്ചു...പോരെങ്കിൽ കസിന്റെ വക എന്താടീ നിനക്ക് പായസം വേണ്ടെ എന്നൊരു ചോദ്യവും... സത്യം പറഞ്ഞാല് മാനം പോവുല്ലേ?? മിണ്ടിയില്ല.. 
 പിന്നീട്  നിര നിരയായി വന്ന എല്ലാ പായസത്തിനും ആ ദുഷ്ടനായ മനുഷ്യൻ അവിടെ നിന്നും നിർദേശം കൊടുത്തു.. ആ ഇരിക്കുന്ന  ബേട്ടിക്ക്‌  ഖീറ് വേണ്ടാ കേട്ടോ... എന്ന്.. ഈശ്വരാ..ഭഗവാനെ. .. അദ്ദേഹത്തിന് നല്ലത് മാത്രം വരുത്തണേ... 

ഞാൻ ആരോട് പറയും... " നമ്മൾ ചോർ ആണ് തിന്നുന്നത്.. അത് കൊണ്ട് ഖീർ, ഖീർ എന്ന് പറഞ്ഞപ്പോൾ മനസിലായില്ല" എന്ന്...

എന്തായാലും ആ സംഭവത്തിന് ശേഷം ഹിന്ദി ഹമാരി രാഷ്ട്ര ഭാഷ ആണെന്നും അത് പഠിച്ചില്ലേൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും ഞാൻ  വ്യക്തമായി മനസിലാക്കി എന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.. 

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ ... 





മേരി കുട്ടിയുടെ കദന കഥ



നിങ്ങള് സ്കൂൾ വാർഷികപരിപാടികൾ കണ്ടിട്ടുണ്ടോ? സ്റ്റേജിന്റെ മുന്നിൽ ഇരുന്നു കാണുന്ന പോലെ അല്ല അവ കാണേണ്ടത് ...പങ്കെടുക്കുന്ന അനുഭവം അതീവ വ്യത്യസ്തം ആണ് ... അതും കുറച്ച് കുട്ടികൾ മാത്രം ഉള്ള ചെറിയ സ്കൂൾ ആവണം .. 

അവശ്യം വേണ്ടത്: 

നല്ല കട്ടി കണ്ണാടി വച്ച ഗൗരവം ഉള്ള പ്രിൻസിപ്പൽ - ഒന്ന്

നല്ല നാട്യ ഭാവം ഉള്ള പക്ഷേ സലിം കുമാർ രീതിയിൽ ഒരേ സ്റ്റെപ് വീണ്ടും വീണ്ടും ഇടുന്ന പ്രധാന ഡാൻസ്ടീച്ചർ - ഒന്ന്

കണക്കും സയൻസും പഠിപ്പിക്കാൻ വന്നു പ്രിൻസിപ്പലിനെ പേടിച്ച് ഡാൻസ്, നാടകം



ഒക്കെ പിള്ളേരെ പഠിപ്പിക്കേണ്ട അവസ്ഥയിൽ യാതൊരു കലാ ബോധവും ഇല്ലാത്ത സാദാ ടീച്ചർമാർ-നാലഞ്ച് എണ്ണം 

ഒരു പണിയും അറിഞ്ഞു കൂടാത്ത മുട്ടയിൽ നിന്നും വിരിയാത്ത പിള്ളേർ _ ആവശ്യാനുസരണം ( എണ്ണം ഭാഗ്യം പോലെ ഇരിക്കും.. )

ഞാൻ നാലാം ക്ലാസ്സ് വരെ പഠിച്ചത് ഒരു ചെറിയ സ്കൂളിൽ ആയിരുന്നു.. വീടിന് അടുത്ത് തന്നെ ഒരു വലിയ വീട്ടിൽ ആണ് ഇൗ സ്കൂൾ . ഒരു പാട് വലിയ മുറികൾ,വിസ്താരമുള്ള ഹാളുകൾ ഒക്കെ ഉള്ള ഒരു രണ്ടു നില കെട്ടിടം .. മുറ്റത്ത് കളിക്കാൻ ഒരു ചെറിയ കളിസ്ഥലം  .. അവിടെ ഊഞ്ഞാൽ, സ്ലൈഡ് ഒക്കെ ഉണ്ട് .. ഓരോ മുറിയും ഓരോ ക്ലാസ്സ് മുറി ആയിരുന്നു.. പഠിപ്പിക്കാൻ ഹെഡ്മിസ്ട്രസ്സ് പിന്നെ നാലോ അഞ്ചോ അധ്യാപകരും ..ഞങ്ങടെ എല്ലാവരുടെയും " മാഡം " ആയ ഹെഡ്മിസ്ട്രസ്സ് ആ സ്കൂളിന്റെ ഉടമസ്ഥയും ആണ്.. 

ഇങ്ങനെ ശാന്ത സുന്ദരമായി നടന്നു കൊണ്ടിരിക്കുന്ന സ്കൂൾ ഒന്ന് ഉണരുന്നത് ഡിസംബർ കഴിയുമ്പോൾ ആണ്.. മാർച്ച് ആവുമ്പോൾ സ്കൂൾ ഡേ വരും..അതിനുള്ള തയ്യാറെടുപ്പുകൾ ആണ് പിന്നെ.. ഉച്ച വരെ ആണ് പഠിപ്പ്,പിന്നെ താഴത്തെ നിലയിൽ ഉള്ള ഹാളിൽ നൃത്ത നൃത്യങ്ങൾ ആണ്.. വളരെ ഗൗരവം ഉള്ള പരിപാടിയാണ് അത്. ഇപ്പൊ ഏതു സ്കൂൾ വാർഷികത്തിന് പോയാലും സിനിമ പാട്ട് തന്നെ ആയിരിക്കുമല്ലോ .. ഒരു പാട്ട് യൂട്യൂബ് നോക്കി പഠിക്കുക, സ്റ്റേജിൽ കേറി കളിക്കുക...തീർന്നു... 

നമ്മൾ അങ്ങനെ ഉള്ള ടീം അല്ല. മാഡം നല്ല എഴുത്തുകാരി കൂടെ ആയിരുന്നു.. സ്വന്തമായി ഗാനരചന ചെയ്തു അതിനു സംഗീതം നൽകി അതിന്റെ സംവിധാനം ചെയ്ത് ആണ് രംഗത്ത് ഇറക്കുന്നത്.. ഒരു ബാലചന്ദ്ര മേനോൻ സ്റ്റൈൽ.. പരിപാടി നടത്തുന്നത് തിരുവനന്തപുരത്തെ പ്രശസ്തമായ വിക്ടോറിയ ജൂബിലി ഹാളിൽ.. അതും കവടിയാർ കൊട്ടാരത്തിലെ തമ്പുരാട്ടി ഉൾപ്പടെ ചീഫ് ഗസ്റ്റ് ആയി വന്ന ഓർമ ഉണ്ട് . അവിടെ ഹരിശ്രീ കുറിച്ചു കലാ രംഗത്ത് തിളങ്ങി നിൽക്കുന്ന രാജശ്രീ വാര്യർ പോലെ ഉള്ള പല താരങ്ങളും ഉണ്ട് .. അങ്ങനെ ഉള്ള അരങ്ങുകളിൽ തകർത്ത (അക്ഷരാർത്ഥത്തിൽ അല്ല)ഒരു കലാകാരിയാണ് ഇപ്പൊൾ നിങ്ങളോട് സംസാരിക്കുന്നത് .. 

പരിപാടിക്ക് തൊട്ടു മുൻപുള്ള ശനി ഞായർ ദിവസങ്ങളിൽ വലിയ തിരക്ക് ആണ്.. ഗായകരും ഓർക്കെസ്ത്ര ക്കരും ഒക്കെ എത്തും. അവരെ ഒക്കെ കാണുക തന്നെ ഒരു രസം ആണ്.. വലിയ മാല , മിനുങ്ങുന്ന സാരി ഒക്കെ ധരിച്ച് ആണ് പ്രധാന പാട്ടുകാരി വരുക, എന്തൊക്കെ വാദ്യ ഉപകരണങ്ങൾ ഉണ്ട് എങ്കിലും യവനികയിലെ ഭരത് ഗോപി യേ ഓർമിപ്പിക്കുന്ന രൂപ ഭാവങ്ങൾ ഉള്ള ഒരുതബലിസ്റ്റ് ആയിരുന്നു അവരിൽ പ്രധാനി. പുള്ളി തബല വായിക്കുന്ന അതേ താളത്തിൽ തലയും ഇളക്കി രസിച്ചു ആണ് വായന.

എല്ലാ വർഷവും ഞാൻ സ്കൂൾ ഡേയുടെ ഭാഗം ആയിരുന്നു...ആദ്യ കാലത്ത് കൃഷ്ണ ലീലയിൽ ഏതോ ഒരു ഗോപിക, ശാകുന്തളം ബാലെയിൽ മാൻ കുട്ടി, സംഘ ഗാനത്തിൽ ഏറ്റവും പുറകിലെ  അംഗം എന്നീ മേഖലകളിൽ ഞാൻ കരുത്ത് തെളിയിച്ചു. മാൻ കുട്ടി ആയി രണ്ട് ചാട്ടം ഇടത്തോട്ട് , രണ്ട് ചാട്ടം വലത്തോട്ട്, ചിൻ അപ് , ചിൻ ഡൗൺ ഒക്കെ ആണ് ചെയ്യേണ്ടത്.. മുനി കന്യക അടുത്ത് എത്തുമ്പോൾ മുഖം ഒന്ന് ഉയർത്തി നോക്കണം ... ബാക്കി എല്ലാം നേരത്തെ പറഞ്ഞത് തന്നെ..

പിന്നീടുള്ള വർഷങ്ങളിൽ , അതായത് രണ്ടിലും മൂന്നിലും ഒക്കെ എത്തിയപ്പോൾ എനിക്ക് പ്രധാന വേഷങ്ങൾ തന്നു തുടങ്ങി.. ഗോപികയിൽ നിന്ന് രാധയിലേക്കും കൃഷ്ണനിലേക്കും ഒക്കെ പ്രൊമോഷൻ കിട്ടി. നമ്മൾ ആണേൽ പിന്നെ മഞ്ജു വാര്യർ ലെവലിൽ ആയി  നടപ്പ് ..സ്കൂൾ ഡെ കഴിഞ്ഞാലും എല്ലാവരും തിരിച്ചറിയും..ഉർവശി തീയേറ്റർ ഇലെ പ്രധാന നടി അല്ലേ നമ്മൾ..

നാലാം ക്ലാസ്സ് ആയി .. അവിടത്തെ ഏറ്റവും സീനിയർ ബാച്ച് ആണല്ലോ.. ഇത്തവണ പ്രാക്ടീസ് ഒക്കെ തുടങ്ങിയപ്പോൾ ആ ഗമയിൽ ആണ് നമ്മുടെ നടപ്പ്.. മാഡം ആണേൽ എന്തൊക്കെയോ പുതിയ ഐറ്റംസ് അവതരിപ്പിക്കാൻ ഉള്ള തയ്യാറെടുപ്പ്. ഒരു നാടകം , കഥാ പ്രസംഗം ഒക്കെ ആദ്യമായി പ്ലാനിൽ ഉണ്ട്.. പരിപാടിക്ക് അധികം ദിവസവും ഇല്ല ..

കഥാ പ്രസംഗം നടത്താൻ ഒരു കുട്ടിയെ വേണം.. അവരൊക്കെ കൂടി ആലോചിച്ച്  എന്നെ തിരഞ്ഞെടുത്തു. എന്റെ സംഗീത വാസന അറിയാവുന്ന കൊണ്ട് പാട്ട്പാടാൻ ഒരു കുട്ടിയെ കൂടെ ഏർപ്പാടാക്കി  .. ഞാൻ കൂടെ പാടിയാൽ മതി.. കഥയും പ്രസംഗവും ഞാൻ തന്നെ ...വൈകുന്നേരം അമ്മയോട് മാഡം പറയുന്ന കേട്ടു, " നന്നായി വാചകം അടിച്ചൊളും.. പിന്നെ സ്റ്റേജിൽ കേറിയാൽ പേടി ഒന്നും തീരെ ഇല്ല" ..എന്ന് ( പരിഭാഷ ഇങ്ങനെ... ക്ലാസ്സിൽ ഇരുന്നു സംസാരം ആണ് എപ്പോഴും.. പിന്നെ നാണോം മാനോം ഒക്കെ കുറവാണ്)

സാധാരണ ഉള്ള ബാലെ, ഡാൻസുകൾ , മറ്റു പരിപാടികൾ ഒക്കെ കൂടാതെ ആണല്ലോ പുതിയ ഇനം വന്നത്..അതിനാൽ ഒരു കഥ തിരഞ്ഞെടുത്ത് ഞങ്ങളെ പഠിപ്പിക്കാൻ  അടുത്ത കാലത്ത് വന്നു ചേർന്ന ഒരു ചെറുപ്പക്കാരി ടീച്ചറിനെ ഏൽപ്പിച്ചു. അവരിൽ ഉള്ള വിശ്വാസം കാരണവും പരിപാടിയുടെ അവസാന റിഹേഴ്സൽ തുടങ്ങിയ കാരണവും മാഡം പൂർണമായി ഇതിൽ ഇടപ്പെട്ടിരുന്നില്ല. 

ഞങ്ങളും ടീച്ചറും കൂടി ഒരു ചെറിയ മുറിയിൽ ആണ് പ്രാക്ടീസ്...കഥയുടെ പേര് "മേരിക്കുട്ടിയുടെ കദന കഥ"... മൊത്തത്തിൽ നാലോ അഞ്ചോ രംഗങ്ങൾ ആണ് ഉള്ളത്.. ഞാൻ ആത്മാർത്ഥമായി കഥാ നായികയുടെ രൂപവും നാടും ഒക്കെ വർണിക്കും.. "അതാ അങ്ങോട്ട് നോക്കൂ.. പച്ച പട്ട് വിരിച്ച ഗ്രാമം " എന്നൊക്കെ ..ആദ്യത്തെ ഒന്ന് രണ്ടു ദിവസം കൊണ്ട് തന്നെ ഇതിന്റെ ടെക്നിക് പിടികിട്ടി ....ഒരു സാംബശിവൻ ഒക്കെ ആയ ഫീൽ ..ഓരോ രംഗവും കഴിഞ്ഞു എന്റെ കൂട്ടുകാരി നല്ല മനോഹരമായി ഓരോ പാട്ടും പാടും... സുരേഷ് ഗോപിയുടെ കൂടെ ജഗതി ശ്രീകുമാർ പോലെ .." അമ്മെ ഗംഗേ ...മന്ദാകിനി.. " ട്യൂണിൽ... ഞാൻ പാടുന്ന പോലെ അഭിനയിക്കും ...അത് കഴിയുമ്പോൾ ഞാൻ മൈക്കിലൂടെ പറയും.." രംഗം ഒന്ന് അവസാനിച്ചു.. അടുത്ത രംഗവുമായി ഞങൾ ഇൗ നൃത്തത്തിന് ശേഷം എത്തും..അത് വരെ കാത്തിരിക്കൂ സഹൃദയരായ നാട്ടുകാരെ" ... കൂട്ടുകാരുടെ ഇടയിൽ നമ്മൾ രണ്ടു പേരും ഞെളിഞ്ഞു നടക്കും.. പുതിയ കലാരൂപം പഠിച്ചെടുത്ത ഗമയിൽ ...

 അങ്ങനെ പരിപാടിയുടെ തലേന്ന് ആയി.. ഇനി തബല മാമൻ ഒക്കെ വന്നു കൂടെ കൂടണം.... ടീച്ചർ നു ഇപ്പൊ ചെറിയ വെപ്രാളം ഒക്കെ ഉള്ള പോലെ തോന്നുന്നുണ്ട്.. ഒരു പക്ഷെ ഇത്ര വലിയ പരിപാടി ഒക്കെ ആദ്യം ആവും കാണുന്നത് എന്ന് ഞാനും കൂട്ടുകാരിയും പറഞ്ഞു ചിരിച്ചു..  

പരിപാടിയുടെ തലേന്ന് വാദ്യ മേളത്തിന്റെ കൂടെ ആണ് മാഡം ഇൗ കഥ മുഴുവനായി കേൾക്കുന്നത് എന്ന് മുഖ ഭാവത്തിൽ നിന്ന് തോന്നി. സാധാരണ കാണുന്ന സംതൃപ്തി കാണുന്നില്ല.. സാംബശിവൻ പോരാ എന്നുണ്ടോ ??എന്തായാലും ഒന്നും പറഞ്ഞില്ല.. ഞാൻ വളരെ ആവേശത്തോടെ കഥ പറഞ്ഞു തീർത്തു... മാഡം അപ്പോഴും ഗൗരവത്തിൽ തന്നെ ...  എന്തോ ആലോചനയിൽ ആണ് .. 

പരിപാടിയുടെ ദിവസം ആയി.. ഞാൻ കഥ മുഴുവൻ കാണാതെ പഠിച്ചു കഴിഞ്ഞു. കൂട്ടുകാരിയുടെ കൂടെ പല തവണ പറഞ്ഞു ചില മിനുക്ക് പണികളും നടത്തി കഴിഞ്ഞു .. നല്ല പള പള മിന്നുന്ന ഉടുപ്പ് ഒക്കെ ഇട്ട് അടിപൊളി ആയി ഞങൾ സ്റ്റേജിൽ കയറി..  ഓരോ രംഗത്തും പ്രതീക്ഷിച്ചതിലും കൂടുതൽ പ്രോത്സാഹനം കാണികളിൽ നിന്നും കിട്ടി കൊണ്ടിരുന്നു... ഇനി രണ്ട് രംഗം കൂടിയേ പറയാൻ ഉള്ളൂ... അപ്പോഴേക്കും മാഡം എന്റെ അടുത്ത് വന്നു.. എന്നിട്ട് പറഞ്ഞു, അവസാന രംഗം നമ്മൾ പറയുന്നില്ല..അടുത്ത രംഗം കഴിഞ്ഞ്ഇങ്ങനെ  പറയണം..  "സഹൃദയരെ, ഇനി ഒരു ഇടവേള.. ഇൗ കഥ ഇവിടെ നിർത്തുന്നു..ഇൗ കഥയുടെ ബാക്കി ഭാഗം പറയാൻ ഞങൾ ഒരു വർഷത്തിനു ശേഷം വരും...എല്ലാവരും കാത്തിരിക്കണം കേട്ടോ ". ഞെട്ടലോടെ ഞാൻ അത് കേട്ടു..  എന്റെ പേടി ഇൗഒരു വരി എങ്ങിനെ പറയും എന്നായിരുന്നു..  ഇത് വരെ ഉള്ളത് പഠിച്ച പാട് എനിക്കല്ലേ അറിയൂ ..  ആകെ വിയർത്തു വന്നു.. എന്ത് ചെയ്യാം ?? പറഞ്ഞേ പറ്റൂ... ആദ്യമായി എനിക്ക് ചീഞ്ഞ മുട്ട , തക്കാളി തുടങ്ങിയവ സമ്മാനം ആയി കിട്ടും എന്ന് തോന്നി... ആരോടും ചോദിക്കാനും ഉള്ള സമയം അല്ല... ഒരു ധൈര്യത്തിന് സ്റ്റേജിൽ കയറി .. പാട്ടിന് ശേഷം പുതിയ അറിയിപ്പ് നടത്തി.... എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും ആദ്യമായി റിഹേഴ്സൽ ഇല്ലാതെ സ്റ്റേജിൽ കയറി പറഞ്ഞ ഒരേ ഒരു വാചകം അതാവും.. ഒരു നിമിഷത്തെ മൗനം.. ഒന്നും സംഭവിച്ചില്ല... അഭിനന്ദിക്കാൻ വന്ന കുറെ പേര് ചോദിച്ചു.. കുട്ടികൾ കഥ മറന്നു പോയി അല്ലേ ? 

പിന്നീട് കുറെ നാള് കഴിഞ്ഞാണ് കാര്യം മനസിലായത്... നമ്മുടെ മേരിക്കുട്ടി ആടി പാടി സന്തോഷിച്ച് നടന്ന ഒരു കുട്ടി ആയിരുന്നു അത്രെ..  പെട്ടന്ന് ഒരു യുവാവ് പ്രത്യക്ഷപ്പെടുന്നു.. പിന്നെ പ്രേമം ആയി.. പൈങ്കിളി ആയി..തന്റേത അല്ലാത്ത കാരണത്താൽ മേരിക്കുട്ടി മോശക്കാരി ആയി എന്നാണ് കഥ ...അവസാനം കഥ മൊത്തം കദന കഥ ആയി ...ഇപ്പോഴത്തെ സീരിയൽ പോലെ ആയി എന്ന് പറഞ്ഞാല് മതിയല്ലോ. തിരക്ക് കാരണം ആരും തന്നെ നേരത്തെ കേൾക്കുകയും ചെയ്തില്ല..കഥ ഇങ്ങനെ അവസാനിക്കുന്നത് എന്തായാലും അധ്യാപകർക്ക് ആർക്കും ഇഷ്ടമായില്ല ... പ്രത്യേകിച്ച് മുട്ടയിൽ നിന്നും വിരിയാത്ത കുഞ്ഞുങ്ങൾ പറയുന്ന കഥ... കഥ മാറ്റി എഴുതാൻ സമയം ഇല്ലാത്ത കൊണ്ട് അവർ കണ്ട് പിടിച്ച വഴിയാണ് ഒരു വർഷത്തെ ഇടവേള..

അങ്ങനെ ഒൻപതാം വയസ്സിൽ കഥാ പ്രാസംഗിക ആവാനുള്ള സ്വപ്നം പൊലിഞ്ഞു.. എന്നെ ബുക്ക് ചെയ്യാൻ തയ്യാറായി വന്ന എല്ലാ ഫാൻസ് നും കഥ മുഴുവൻ കേൾക്കാൻ കഴിയാതെ വിഷമിച്ച് പോയ കാണികൾക്കും പിന്നെ സാംസ്കാരിക കേരളത്തിനും  ഇൗ വൈകിയ വേളയിൽ എന്റെ പേരിലും എന്റെ കൂട്ടുകാരിയുടെ പേരിലും മേരിക്കുട്ടിയുടെ പേരിലും മാപ്പ് ചോദിക്കുന്നു ....

വെളിപാട്:.. ബാഹുബലി ഒരു വർഷത്തെ ഇടവേള കഴിഞ്ഞ് ഇറക്കാൻ ഉള്ള ഐഡിയ ഞങൾ ആണ് കൊടുത്തത്... ശെരിക്കും രാജ മൗലിക്കും അറിഞ്ഞു കൂടായിരുന്നു... "കട്ടപ്പ എന്തിനാ കൊന്നത്"  ന്നു... 


ശ്രീജ യുടെ തോന്ന്യാക്ഷരങ്ങൾ 

 


ധന നഷ്ടം , മാന ഹാനി !

 
#unnithanspeaks #rain

ഗൾഫ് നാട്ടിൽ വന്നിട്ട് ഒരു വീട് (ഫ്ലാറ്റ് അല്ല)എടുത്ത് താമസിക്കുക എന്നത് ഒരു ആഗ്രഹം ആയിരുന്നു ആദ്യം മുതലേ... അത് സാധ്യമായത് ഖത്തർ ജീവിതത്തിന്റെ ഭാഗം ആയാണ്...

വീട് അന്വേഷണം തുടങ്ങിയത് മോഹൻലാൽ, ശ്രീനിവാസൻ സ്റ്റൈലിൽ ആണ്...പൂന്തോട്ടം, കാർ കയറ്റി ഇടാൻ ഉള്ള ഷെഡ്, പിന്നെ പൂജാ മുറി എന്നിങ്ങനെ പല വിധ ആവശ്യങ്ങൾ നമ്മൾ നിരത്തും . ഇതൊക്കെ കൂടാതെ നമ്മൾ മറ്റൊരു ആവശ്യം കൂടി പറഞ്ഞിരുന്നു.. പ്രധാന ഹൈവേയുടെ അടുത്ത് തന്നെ ആയിരിക്കുകയും വേണം..

നമ്മുടെ നാട്ടുകാരൻ ഒരു ചെറുപ്പക്കാരൻ ആണ് ഇടനിലക്കാരൻ.. ഒരു പത്തു ഇരുപത്തി അഞ്ചു വയസ്സേ കാണൂ.. ഇവനൊക്കെ ഇൗ പ്രായത്തിലെ അംബാനി അദാനി ലൈൻ .. ഹോ .. എനിക്ക് ഇപ്പോഴും ഒരു ലക്ഷത്തിൽ എത്ര പൂജ്യം ഉണ്ടെന്ന് പറയാൻ കാൽക്യുലറ്റർ വേണം .. അങ്ങനെ ഭാവി അദാനി ആയ ചെറുക്കൻ നമ്മുടെ ആവശ്യങ്ങൾ നോക്കി വീടുകളുടെ റേറ്റ്പറയും..നമ്മൾ "ഇനീം താഴട്ടേ.. ഇനീം താഴട്ടെ" ..എന്ന് . കുറെ നേരം ആയപ്പോൾ അവന് ഞങൾ ചില്ലറക്കാർ ആണ് എന്ന് മനസ്സിലായി 😁അവസാനം ആയപ്പോൾ അവൻ .. "ഞാൻ നിങ്ങൾക്ക് പറ്റിയ സ്ഥലം കാണിച്ചു തരാം " എന്നും പറഞ്ഞു വീട് കാണിക്കാൻ പോയി.

രണ്ടു പേരുടെയും ജോലി സ്ഥലത്ത് നിന്ന് അത്ര ദൂരെ അല്ലാത്ത ഒരു ഇടത്ത് ആണ് ഇൗ വീട്.. മാളുകൾ , ഷോപ്പിംഗ് സെന്ററുകൾ ,ആശുപത്രി ഒക്കെ അടുത്ത് തന്നെ ഉണ്ട് . ഇനി വീട് മാത്രമേ കാണാൻ ഉള്ളൂ.. അധികം തിരക്ക് ഇല്ലാത്ത ഒരു ചെറിയ  റോഡിന്റെ അരുകിൽ വണ്ടി നിറുത്തി എല്ലാവരും ഇറങ്ങി.. ഒരു വലിയ വീടിന്റെ മുന്നിലേക്ക് എല്ലാവരും ഇറങ്ങി നടന്നു.. ഞാൻ അഭിമാനം കൊണ്ട് കോരിത്തരിച്ചു.. നാലായിരം റിയാൽ വെറുതെ അല്ല.. ഇതിപ്പോ നാട്ടിലെ രീതി ആണേൽ കൊട്ടാരം തന്നെ .. പക്ഷേ അവൻ പ്രധാന ഗേറ്റിലേക് അല്ല നടക്കുന്നത്.. മതിലിൽ വീണ്ടും ഒരു ചെറിയ ഗേറ്റ് ഉണ്ട് ..അങ്ങോട്ടേക്ക് ആണ് ചെക്കനും സഹായിയും പോകുന്നത്....ഞാൻ വിചാരിച്ചു ആ വീട്ടിലേക്കുള്ള ചെറിയ ഗേറ്റ് ആകും.. 

മതിലിൽ തന്നെ ഉള്ള ഗേറ്റ് ആണ് ..നമ്മുടെ ജയറാമിന്റെ ഫാമും ഗേറ്റും ഓർമ വന്നു എനിക്ക്.. അടുത്ത് എത്തിയപ്പോൾ മനസിലായി മെറ്റൽ കൊണ്ടുള്ള ഒരു വാതിൽ ആണ് അത്.. ഞങൾ എല്ലാവരും അത് തുറന്നു അകത്തേക്ക് കയറുന്നു.. ഞാൻ ഞെട്ടി.. ഹാരി പോട്ടർ സിനിമയിൽ ചുവർ തുരന്ന് ആണ് അതിലെ സാങ്കല്പിക റെയ്ൽവേ പ്ലാറ്റ്ഫോം.. ഇതും അത് പോലെ വല്ലതും ആകുമോ ?? കെട്ടിയോൻ ഹാപ്പി മുഖ ഭാവം.. എന്റെ ഭാവം കണ്ട് പുള്ളി എന്നോട്... " എല്ലാ  സൗകര്യങ്ങളും അടുത്ത് തന്നെ  വേണം എന്ന് നീ അല്ലേ പറഞ്ഞത്."ശെരി ആണല്ലോ .. ഇതിപ്പോ നേരത്തെ കണ്ട വലിയ വീടിന്റെ മുറ്റത്ത് ഉള്ള ഒരു ചെറിയ വീട് ആണ്..അതിനു പ്രത്യേകം വാതിൽ കൊടുത്ത് സുന്ദരം ആക്കിയത് ആണെന്ന് മനസിലായി.. 

പുറമെ നിന്ന് കേറി അകത്ത് എത്തിയ ഞാൻ സത്യത്തിൽ ഞെട്ടി പോയി എന്ന് പറയേണ്ടി വരും..പുറത്ത് നിന്ന് കാണുന്ന പോലെ അല്ല ആ വീട്.. അക്ഷരാർത്ഥത്തിൽ വിശാലമായ ഷോറൂം !!! ആദ്യം കാണുന്നത് ഒരു ചെറിയ സ്വീകരണ മുറി.. അതിന്റെ വലത് വശത്ത് ഒരു ചെറിയ മുറി കൂടി ഉണ്ട്.. സ്വീകരണ മുറിക്ക് ശേഷം ഒരു നീളൻ ഇടനാഴി .. അവിടേക്ക് തുറക്കുന്ന സാമാന്യം വലിയ രണ്ട് കിടപ്പുമുറികൾ, അടുക്കള, നമ്മുടെ നാട്ടിലെ ഒക്കെ പോലെ ഉള്ള വലിയ കുളിമുറിയും ബാത്റൂം ഉം .മുന്നിലെ മുറിയുടെ മുകളിൽ മാത്രം  അസ്ബെസ്റ്റോസ് ഇട്ടു താഴെ ഫോൾസ്‌ സീലിങ് ഇട്ടിരിക്കുന്നു.. ബാക്കി മുഴുവൻ വീടും പ്രത്യേക തരം സിമൻറ് കൊണ്ടുള്ള മേൽകൂര ആണ്.. അറബ് നാടുകളിലെ പഴയ രീതിയിൽ പണി ചെയ്ത ചുവരുകൾ.. അധികം തണുപ്പും ചൂടും ഇത്തരം വീടുകളിലേക്ക് കടക്കില്ല.. സന്തോഷം സഹിക്കാൻ വയ്യ ഞങ്ങൾക്ക് ... 

അവിടെ താമസിച്ചിരുന്ന 3 വർഷം ശെരിക്കും ഞാനും ഭർത്താവും പിള്ളേരും ഇന്റീരിയർ ഡെക്കറേഷൻ ഒക്കെ ശെരിക്കും പരീക്ഷിച്ചു പഠിച്ചു..ഓരോ മുറിയിലും ഓരോ തീം ആയിരുന്നു.. സ്വീകരണ മുറിയിൽ ബ്രൗൺ നിറമാകുമ്പോൾ കുട്ടികളുടെ മുറി മഞ്ഞയും ചുവപ്പും ആണ്.. മാസ്റ്റർ ബെഡ്റൂം ന് ചാര നിറവും വുഡൻ തീമും ഇടകലർത്തി കൊടുത്തു.. കട്ടിലും, അൽമാരകളും ഒക്കെ ഇങ്ങനെ ഒരുക്കി എടുത്ത്... നിലത്ത് അതാത് നിറത്തിൽ ഉള്ള ഫ്ളോറിങ് ചെയ്യിപ്പിച്ചു എടുത്തു...

ഇങ്ങനെ പുറത്ത് നിന്ന് നോക്കിയാൽ പാവങ്ങളും ഉള്ളിൽ കയറിയാൽ പണക്കാരും എന്ന നിലയിൽ ഞങൾ മുൻപോട്ട് പോയി.. വല്ലപ്പോഴും വരുന്ന കൂട്ടുകാരും കുടുംബങ്ങളും മാത്രം ആണ് ഞങ്ങളുടെ കലാ വിരുത് പ്രശംസിക്കുന്നത്.. ഇടക്കിടെ മുഖ പുസ്തകത്തിൽ പടം ഇടും.. അത്ര തന്നെ.. 

അങ്ങനെ ഇരിക്കെ ഇത്രയും വലിയ വീടൊക്കെ ഉള്ള സ്ഥിതിക്ക് പുള്ളിക്കാരന്റെ അച്ഛനേം അമ്മയേം എന്റെ അമ്മയെം ഒന്ന് സൽകരിക്കാം എന്ന് തോന്നി.. അവരോട് ഒരു മാസം ഇവിടെ വന്നു നിൽക്കാൻ ആവശ്യപ്പെട്ടു.. അവർ ഖത്തർ കണ്ടിട്ടും ഇല്ല.. പൊതുവേ ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ ഉള്ള ആളാണ് എന്റെ അമ്മായി അച്ഛൻ. അന്യ നാട്ടിലേക്ക് അധികം ദിവസം ഒന്നും പോയി നിൽക്കുന്നത് അദ്ദേഹത്തിന് അത്ര ഇഷ്ടം അല്ല.. മക്കൾക്ക് ഒരു ബുദ്ധിമുട്ട് ആകരുത് എന്നൊക്കെ ചിന്തിക്കുന്ന ആളാണ്. ഒരുപാട് നിർബന്ധിച്ചപ്പോൾ മടിച്ച് മടിച്ച് ആണേലും അച്ഛൻ വരാൻ തയ്യാറായി... അമ്മമാർ ആദ്യമേ റെഡി ആയിരുന്നു... 

ഇവിടെ ഉന്നത തല പ്ലാനിംഗ് ആയിരുന്നു... ചൂട് സമയത്ത് കൊണ്ട് വരാൻ പാടില്ല.. അവർക്ക് പറ്റില്ല.. എന്നാലും തണുപ്പ് കാലവും പറ്റില്ല... അങ്ങനെ ശീലം ഇല്ലല്ലോ അവർക്ക്.. ഒടുവിൽ നാഷണൽജോഗ്രഫിക് ചാനലിന്റെ വരെ സഹായത്തോടെ കൂട്ടിയുംകുറച്ചും ഒരു സമയം തീരുമാനിച്ചു... നവംബർ മതി...

അങ്ങനെ  ഏതോ ഒരു നവംബർ പുലരിയിൽ ഞങ്ങളുടെമാതാപിതാക്കൾ ദോഹയിൽ കാലു കുത്തി.. നേരത്തെ ദുഫായ് കണ്ടത് ആയ കൊണ്ട് മൂന്ന് പേരും " ഇതൊക്കെ എന്ത് " എന്ന ഭാവത്തിൽ ആണ് ഇരിപ്പ്. പക്ഷേ നമ്മുടെ സ്ഥലത്തിന് നല്ല ലുക്ക് ഒക്കെ ഉണ്ടെന്ന് അവര് പറഞ്ഞു.. അത് പിന്നെ കാക്കയ്ക്ക് ഉം തൻ കുഞ്ഞ് പൊൻ കുഞ്ഞ് എന്നാണല്ലോ...

വീടിന്റെ നടയിൽ വണ്ടി എത്തി.. ഒരു നിമിഷം മൂന്ന് പേരും ഒന്ന് ഞെട്ടിയ പോലെ.. ആരും ഒന്നും മിണ്ടിയില്ല.. ഞാൻ പോയി വാതിൽ തുറന്നു.. അവര് അകത്തേക്ക് കയറി. പെട്ടന്ന് മുഖം വിടർന്നു വികസിച്ചു.. അമ്മമാർ മുഴുവൻ വീടും നടന്നു കണ്ടു്.. തമ്മിൽ തമ്മിൽ അഭിപ്രായം ഒക്കെ പറയുന്നുണ്ട്...മുറികളുടെ വലിപ്പം ഒക്കെ അവർക്ക് നല്ല ഇഷ്ടപ്പെട്ടു.. ഒന്ന് അന്തം വിട്ട് നിന്ന അച്ഛനെ മകൻ വീടിന്റെ എക്കണോമിക്സ് ഒക്കെ പറഞ്ഞു മനസിലാക്കി..അതോടെ അദ്ദേഹവും വീണു.പിന്നീടുള്ള ദിവസങ്ങളിൽ അവരൊക്കെ അവിടത്തെ ഗുണഗണങ്ങൾ വാഴ്തുക ആയിരുന്നു.. പ്രധാനം ആയും കാലാവസ്ഥ നിയന്ത്രിക്കുന്ന നിർമാണ രീതി.. നാട്ടിലെ പഴയ നാലുകെട്ട് പോലെ ഒക്കെ എന്ന്..

അങ്ങനെ ഇരിക്കെ ഒരു ദിവസം മഴ പെയ്തു... തലേന്ന് രാത്രി തുടങ്ങിയ മഴ ആണ്.. രാവിലെ ആയിട്ടും പെയ്തുകൊണ്ടെ ഇരിക്കുന്നു.  " പൊതുവേ ഗൾഫ് നാടുകളിൽ മഴ മാവേലിയെ പോലെ ആണ്.. വല്ലപ്പോഴും ഒന്ന് പെയ്യും.. നമ്മൾ കാണുന്ന മുന്നേ തന്നെ മാറുകയും ചെയ്യും....ഇതും അങ്ങനെ ആണ് ..നിങ്ങള് നോക്കിക്കോളൂ .. മഴ സ്വിച്ച് ഇട്ട പോലെ നിൽക്കും"എന്നൊക്കെ അവർക്ക് ക്ലാസ്സ് ഒക്കെ കൊടുത്തിട്ട് എന്റെ വീട്ടുകാരൻ ഓഫീസിലേക്ക് പോയി..

മഴ കൂടി കൊണ്ടേ ഇരുന്നു.. വാതിലിൽ ഉള്ള ഗ്രില്ലിൽ കൂടി നമുക്ക് അതിന്റെ ശക്തി കൂടി കൂടി വരുന്നത് കാണാം.. സ്വീകരണ മുറിയുടെ മുകളിൽ ഇട്ടിരിക്കുന്ന അബ്‌സസ്റ്റോസ് ഷീറ്റിന്റെ മുകളിൽ കുടം കമിഴ്ത്തി ആരോ വെള്ളം ഒഴിക്കുന്ന പോലെ ഉള്ള ശബ്ദം കേൾക്കാം ... 

ഉച്ച നേരം കഴിഞ്ഞ് വൈകുന്നേരം ആയി.. മഴ അപ്പൊഴും പെയ്യുന്നുണ്ട്.... ഇപ്പൊൾ നല്ല കാറ്റും തുടങ്ങിയിട്ടുണ്ട്.. എന്റെ അമ്മായി അമ്മ ഉച്ച ഉറക്കത്തിൽ ആണ്.. ഞാനും എന്റെ അമ്മയും വൈകുന്നേരത്തെ കാപ്പി തയ്യാറാക്കാൻ ഉള്ള ശ്രമം.. പുള്ളിക്കാരന്റെ അച്ഛൻ മുന്നിലെ സ്വീകരണ മുറിയിലെ സോഫയിൽ ഇരുന്നു എന്തോ വായനയിൽ ആണ്...പെട്ടന്ന് ആണ് അത് സംഭവിച്ചത്.." ധിം" എന്ന ശബ്ദം കേട്ട് ഓടി എത്തിയ ഞാൻ കണ്ട കാഴ്ച അതി ഭീകരം ആയിരുന്നു.. 

അച്ഛന്റെ മുന്നിലെ ടിവി സ്റ്റാൻഡിന്റെ മുകളിലേക്ക് വെള്ളച്ചാട്ടം പോലെ മഴ വെള്ളം വന്നു വീണു കൊണ്ടിരിക്കുന്നു.. മുകളിലെ അസ്ബെസ്റ്റോസ്‌  തെന്നി നീങ്ങി അതിന്റെ താഴെ ഉള്ള സീലിങ് ഉം തകർത്ത് വെള്ളം അകത്തേക്ക് ഒഴുകുക ആണ്....... തുമ്പി കൈ വലിപ്പത്തിൽ മഴ വീടിനുള്ളിൽ പെയ്യുന്നു.. മുറി നിറച്ചും വെള്ളപ്പൊക്കം ... ടിവി യുടെ വയറിംഗ് ഒക്കെ നനഞ്ഞു കുളിച്ചു.. അതി മനോഹരമായി അടുക്കി വച്ചിരുന്ന അലങ്കാര വസ്തുക്കൾ ഒക്കെ കുതിർന്ന് കുഴഞ്ഞു... നയാഗ്ര വെള്ളച്ചാട്ടം നമ്മുടെ വീട്ടിൽ എത്തിയ ശബ്ദം കേട്ട്  അമ്മമാരും മക്കളും ഒക്കെ ഓടി വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു... പക്ഷേ എന്റെ കണ്ണുകൾ മുഴുവൻ രണ്ട് കൈകളും നടുവിൽ കുത്തി മുറിയുടെ മുകളിൽ ഉണ്ടായ വിടവിലൂടെ കാണുന്ന ആകാശവും മഴയും നോക്കി സ്തബ്ധനായി നിൽക്കുന്ന എന്റെ ഫാദർ ഇൻ ലോയിൽ ആയിരുന്നു... പുള്ളിക്കാരൻ അപ്പോൾ എന്താവും ആലോചിച്ചത്??? ശെരിക്കും നാല് കെട്ട് തന്നെ... നടു മുറ്റവും ഉണ്ട് എന്നാകമോ ?ആവും... അല്ലാതെ എന്റെ മോന് ഇൗ ഗതി വന്നല്ലോ എന്ന് ആവില്ല... ഏയ്... അല്ലല്ല... 


പുനർ വിചിന്തനം : 

പിന്നീട് ആണ് ഞാൻ ആ മാസത്തെ നക്ഷത്ര ഫലം വായിച്ചത് .. ആയില്യം , വിശാഖം തുടങ്ങിയ നക്ഷത്രക്കാർക്ക് ധനനഷടം, മാനഹാനി ഇവ ഒക്കെ ഉള്ള മാസം ആയിരുന്നു ആ നവംബർ.. അത് കൊണ്ട് ഇനി മുതൽ നാഷണൽ ജോഗ്രാഫിക് കൂടാതെ കാണിപ്പയ്യൂർ യൂട്യൂബ് വീഡിയോ കൂടി നോക്കിയിട്ട് മാത്രമേ ടിക്കറ്റ് എടുക്കൂ എന്ന് ഞങൾ ദൃഢ പ്രതിജ്ഞ എടുത്തു...

ശുഭം .

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ



 

വെള്ളത്തിൽ ആശാൻ

#swimming #നീന്തൽ #പേടി #fear
വെള്ളത്തിൽ ആശാൻ


മനുഷ്യന് എന്തൊക്കെ തരം പേടികൾ ഉണ്ടാകും? ആലോചിച്ചു നോക്കിയിട്ടുണ്ടോ? സാധാരണ ആളുകൾക്ക് ഉള്ള പേടി അല്ല.. തെന്നാലി
 എന്ന ഒരു പഴയ തമിഴ് സിനിമയിലെ കമലഹാസൻ ചെയ്ത കഥാപാത്രം പോലെ ഉള്ള പേടി... ആട് ഭയം.. മാട് ഭയം.. കാട് ഭയം എന്നിങ്ങനെ ഒരു ഡയലോഗ് പറയുന്നുണ്ട് അതിൽ... ഏകദേശം ആ രീതിയിൽ വിചിത്രം ആയ പേടി ആണ് എനിക്കുള്ളത്.. 

ഊഞ്ഞാലിൽ കയറാൻ പേടി ഉളളവർ ഉണ്ടോ? ചെറു പ്രായം മുതൽ ഞാൻ കയറുന്ന ഊഞ്ഞാൽ മാത്രം പൊട്ടും എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു.. അത് കൊണ്ട് കേറിയാൽ അപ്പോൾ മുതൽ മുകളിലേക്ക് നോക്കി ഇരുന്നാണ് ആട്ടം.. പൊട്ടുമ്പോൾ ഓടി മാറാമല്ലോ.. പക്ഷേ ഒരിക്കലും ഒരു ഊഞ്ഞാലിൽ നിന്നും വീഴാൻ ഉള്ള സൗഭാഗ്യം ഉണ്ടായില്ല... 

ഉത്സവ സീസൺ ആവുമ്പോൾ ജയന്റ് വീൽ കണ്ടാൽ അതിൽ വലിഞ്ഞു കേറും.. കറക്കം തുടങ്ങുമ്പോൾ മുതൽ എന്റെ പെട്ടി മാത്രം പൊട്ടി താഴെ വീഴും എന്നും പിറ്റേന്ന് രാവിലെ മനോരമ പത്രത്തിൽ എന്റെ ഫോട്ടോ  43 വയസ്സുള്ള യുവതി എന്ന അടിക്കുറിപ്പ് ഉൾപ്പടെ വരുന്നത് സങ്കൽപ്പിച്ച് ടെൻഷൻ അടിച്ചു ഇരിക്കും.. 

റോപ്പ് വേ ഉള്ള സ്ഥലത്തേക് യാത്ര പോയാൽ കെട്ടിയോൻ നേരത്തെ പറയും.. പുള്ളി അതിൽ കയറില്ല എന്ന്.. നമ്മൾ കീലേരി അച്ചു കളിക്കും.. ഞാൻ ഉണ്ടല്ലോ.. പക്ഷേ മിക്കവാറും ഞാനും എന്റെ മൂത്ത പുത്രിയും ആയിരിക്കും ഒന്നിച്ച് ഇരിപ്പ്... കഴിഞ്ഞ വർഷം ഇതേ പോലെ പോയപ്പോൾ എന്റെ എത് പടം പത്രത്തിൽ കൊടുക്കണം എന്നും വയസ്സ് കൂടി പോകാതെ നോക്കണം എന്നും അവൾക്ക് പറഞ്ഞു കൊടുത്തു കഴിഞ്ഞപ്പോൾ ലക്ഷ്യ സ്ഥാനത്ത് എത്തി.. അവള് അപ്പോ തന്നെ അച്ഛനോട് പോയി പറയുന്ന കണ്ടൂ.. ഇനി മുതൽ ഞാൻ അമ്മയുടെ കൂടെ ഇതിൽ കയറില്ല എന്ന്... സാരമില്ല... ഇനി ചെറുത് ഒന്നും കൂടെ ഉണ്ടല്ലോ... ഒന്നിന് ഒന്ന് കൂടെ വേണം എന്ന് പഴമക്കാർ വെറുതെ പറയുന്നത് അല്ല..

പ്രവാസ ജീവിത്തിനിടയിൽ പല യാത്രകളിലും കൂട്ടുകാര് കുടുംബായി കൂടെ കൂടാറുണ്ട് .. അങ്ങനെ പോയ സ്ഥലമാണ് ഒമാനിലെ ഡിബ്ബ എന്ന മനോഹരമായ ഭൂപ്രദേശം. ഒരു വലിയ ബോട്ടിൽ കുറെ ആളുകൾ ഒന്നിച്ചു ആണ് സഞ്ചാരം.. ഇരു വശങ്ങളിലും മല നിരകൾ കാണാം.. പച്ച നിറം കലർന്ന കടൽ വെള്ളം..ആഹാരം ഒക്കെ ബോട്ടിൽ തന്നെ ഏർപ്പാട് ചെയ്തിട്ടുണ്ട്.. മൊത്തത്തിൽ ജംഗ ജഗ ജഗാ... 

ബോട്ടിന്റെ  ഉടമസ്ഥൻ എന്ന് തോന്നിയ ഒരു മനുഷ്യൻ അവിടെ ഒക്കെ കറങ്ങി നടപ്പ് ഉണ്ട്.. പുള്ളി ആണ് എല്ലാ സ്ഥലത്തും വിവരങ്ങൾ ഒക്കെ തരുന്നത്.. ഫുൾ കൈ ഷർട്ടും അലക്കി തേച്ച
പാന്റും ഒക്കെ ധരിച്ച് ബിന്ദു പണിക്കർ പറയും പോലെ എക്സിക്യൂട്ടീവ് ലുക്കിൽ ആണ് ആള്.. തലയിലെ മുടി വിഗ് ആണോ എന്നൊരു സംശയം തോന്നും നമുക്ക്...

ബോട്ട് ഒരു തീരത്തേക്ക് അടുത്ത് തുടങ്ങി.. എന്നാലും അടുപ്പിക്കുന്നില്ല. കരയിൽ നിന്ന് ഏകദേശം ഒരു കിലോമീറർ ദൂരത്ത് അത് നംഗൂരം ഇട്ട് നിൽപ്പ് ഉറപ്പിച്ചു. അപ്പോഴാണ് നമ്മുടെ ഉടമയുടെ വക അറിയിപ്പ് വന്നത്.. മാമുക്കോയ പറയും പോലെ .. കുറച്ച് ദൂരം നീന്തണം .. അതാ ആ കാണുന്നത് ആണ് തീരം .. നോക്കുമ്പോൾ വ്യക്തം ആയി കാണും.. അവിടെ കുറെ ആളുകൾ ഓടി നടന്നു ഫോട്ടോ ഒക്കെ എടുകകുന്നുണ്ട്.. ഇന്നത്തെ കാലത്ത് ഫോട്ടോ എടുക്കാൻ അല്ലേ ട്രിപ്പ് പോകുന്നത് തന്നെ? കരയിൽ കാലു തൊട്ടില്ലെങ്കിൽ മാനക്കേട് തന്നെ എന്ന് നമ്മുടെ ലീഡർ...

കൂടെ ഉള്ള എല്ലാ കൂട്ടുകാരികളും മറ്റുള്ളവരും എന്റെ കെട്ടിയോൻ പോലും  ഡ്രസ്സ് ഒക്കെ മാറി വന്ന് ഇറങ്ങുന്നു.... നീന്തുന്ന്... എല്ലാരും വളരെ കൂൾ .. അപ്പോഴാണ് ആ അത്യാഗ്രഹം ഉള്ളിൽ ഉദിച്ചത്... പിന്നെ ഒന്നും ഓർമ ഇല്ല.. ഞാൻ
ജാക്കറ്റ് ഒക്കെ ഇട്ട് വെള്ളത്തിൽ ആണ്.. ആദ്യത്തെ രണ്ട് മിനുട്ട് കഴിഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർമിച്ചത്‌.. എന്റെ ചെറിയ മകളെ ആണല്ലോ നീന്തൽ പഠിപ്പിച്ചത്.. എന്നെ അല്ലലോ എന്ന്... 

അപ്പോഴേക്കും എന്റെ മൂക്ക് വെള്ളത്തിൽ മുട്ടി തുടങ്ങി.. ജാക്കറ്റ് ഇപ്പൊ ഊരി പോകും എന്ന് തോന്നി തുടങ്ങി ....മറ്റുള്ളവർ എല്ലാം വളരെ സന്തോഷത്തിൽ നീന്തി തുടിക്കുന്നു... എനിക്ക് പല തരം നിർദേശങ്ങളും തരുന്നുണ്ട്.. എനിക്ക് ആണേൽ കാലു തന്നെ പൊങ്ങി വരുന്ന തോന്നൽ... എന്റെ കാല് അല്ലേ?? തല കുത്തി പിറകിലേക്ക് പോകും പോലെ.. ഇത് പറയാൻ വാ തുറന്നാൽ വെള്ളം മൊത്തം വായിന്റെ ഉള്ളിൽ .. അപ്പോ ശ്വാസം മുട്ടിയിട്ട്‌ മിണ്ടാനും വയ്യ.. ഈയിടെ കുറെ വണ്ണം ഒക്കെ കുറച്ചപ്പോൾ ഡോക്ടർ പറഞ്ഞു നല്ല ആരോഗ്യം ഒക്കെ ആയല്ലോ എന്ന്.. ഇതിപ്പോ ജലസമാധി ആയി എന്ന് അറിയുമ്പോൾ പുള്ളി എന്ത് വിചാരിക്കും ദൈവമേ??? ഭാഗ്യം എട്ടിലും..മരണം എഴിലും എന്ന് ജ്യോത്സ്യന്മാർ പറയുന്ന പോലെ ആയല്ലോ എന്നൊക്കെ ആണ് ചിന്തകള് പോകുന്നത്... 

 അന്ദാളിപ്പ്‌ എന്നാണോ മരണ വെപ്രാളം എന്നാണോ എന്താണോ പറയേണ്ടത് എന്ന് അറിയില്ല ഞാൻ എന്തൊക്കെയോ കാണിച്ചു കൂട്ടി .. പ്രിയതമൻ ചെറിയ മോളെ നീന്താൻ സഹായിക്കുന്നുണ്ട്.. എന്റെ വെപ്രാളം കണ്ട് അടുത്ത് എത്തിയ അദ്ദേഹത്തിനെ ഞാൻ വെള്ളത്തിൽ മുക്കി തുടങ്ങി.. പിന്നെ കൂടെ വന്ന കൂട്ടുകാരെ ഒക്കെ വിളി തുടങ്ങി.. അതിൽ ചില കൂട്ടുകാരികൾ ആത്മാർത്ഥമായി രക്ഷിക്കാൻ എത്തി.. പക്ഷേ ഞാൻ അവരേം കൂടി അള്ളി പിടിച്ചു മുക്കി കൊല്ലും എന്ന സ്ഥിതി ആയി.. ആകെ ബഹളം തന്നെ.. എന്റെ കണ്ണ് ഒക്കെ തുറിച്ചു വന്നു എന്ന് ദൃക്സാക്ഷികൾ പിന്നീട് പറഞ്ഞു.. 
ആര് രക്ഷിക്കാൻ വന്നാലും ഞാൻ അവരെയും കൊണ്ട് ടൈറ്റാനിക് കളിക്കും എന്ന് മനസ്സിലായ ഒരു സുഹൃത്ത് നമ്മുടെ എക്സിക്യൂട്ടീവ് ബോട്ട് ഉടമയെ വിളിച്ചു.. പുള്ളി സംഗതി പന്തി അല്ല എന്ന് കണ്ട് ഒറ്റ ചാട്ടം വെള്ളത്തിലേക്ക്.. എന്റെ കൈ പിടിച്ചു വലിച്ച് കൊണ്ട് ഹനുമാൻ മരുത്വ മലയും കൊണ്ട് വരുന്ന പോലെ ഒരു പോക്ക് ആയിരുന്നു... ഓഹോയ്‌ ഓഹോയ്....എന്ന താളത്തിൽ....

ബോട്ടിൽ എത്തി നനഞ്ഞ കോഴിയെ പോലെ ഞാൻ ഒരിടത്ത് ഒതുങ്ങി ഇരിപ്പായി.. ബാക്കി ഉളളവർ അപ്പോഴും തകർക്കുന്നു..

വെള്ളത്തിൽ നിന്ന് പുറത്ത് വന്ന എനിക്ക് പിന്നെ ആ സ്ഥലത്തിന് അത്ര മനോഹാരിത ഒന്നും തോന്നിയില്ല.... ഇൗ വെള്ളം ഒക്കെ ദൂരെ നിന്നും കാണുന്നത് തന്നെ ആണ് നമ്മുക്ക് നല്ലത് ... 

പിന്നീട് അങ്ങോട്ട് ആ യാത്രയിൽ എനിക്ക് മാത്രം എക്സിക്യൂട്ടീവ് നേ നല്ല ബഹുമാനം ആയിരുന്നു... കാരണം 
ഹനുമാൻ സ്വാമിയെ "ഞാനേ
 കണ്ടുള്ളൂ... ഞാൻ മാത്രേ കണ്ടുള്ളൂ 😁"

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ 


ഒരു കൊങ്കൺ പുരാണം

#കൊങ്കൺ #യാത്ര
ഒരു കൊങ്കൺ പുരാണ കഥ 

2009 ഡിസംബർ .. ഞങ്ങള് മഹാരാഷ്ട്രയിലെ താനെ
നഗരത്തിൽ താമസിക്കുന്ന കാലം .. ഞാനും ഭർത്താവും ആദ്യമായി ആണ് കേരളം വിട്ടു താമസിക്കുന്നത്..കുട്ടികൾ ആണേൽ തീരെ കുഞ്ഞാണ്.. മൂത്ത മോൾക്ക് 5 വയസ്സ്, ഇളയ ആൾക്ക് ഒരു വയസ്സു പോലും ആയിട്ടില്ല.. താമസം മാറിയ അന്ന് മുതൽ എല്ലാ അർത്ഥത്തിലും ഞങ്ങളുടെ രക്ഷാകർത്താക്കൾ ആയിരുന്നു ഞങ്ങളുടെ അയൽവാസികൾ ആയ 
ഒരു മറാഠി കുടുംബം .അച്ഛനും അമ്മയും 2 മക്കളും.. അന്നും ഇന്നും അവർ കുടുംബം തന്നെ ആണ് ഞങ്ങൾക്ക് ... അവരും ഞങ്ങളും കൂടെ പോയ ഒരു യാത്രയുടെ കഥ ആണ് ഇനി പറയുന്നത്.

ആദ്യമായി നാട്ടിൽ നിന്നും മാറി നിൽക്കുന്ന കൊണ്ട് സാധങ്ങൾ വാങ്ങാനും ആളുകളെ പരിചയപ്പെടാനും ഒക്കെ ഇൗ കുടുംബം ഞങ്ങളെ നന്നായി സഹായിക്കുമായിരുന്ന് . ... നമ്മൾ ഏത് കടയിൽ പോകണം എന്ന് പറഞ്ഞാലും അവിടത്തെ ചേച്ചി പറയും.. ഞാൻ കൂടെ വരാം ..എനിക്ക് അവിടെ നല്ല പരിചയം ഉണ്ടെന്ന്. നല്ല ഡിസ്കൗണ്ട് ഒക്കെ കിട്ടും എന്ന്..
അങ്ങനെ നാം പ്രസ്തുത കടയിൽ എത്തും.. പിന്നെ നടക്കുന്ന സംഭാഷണം ഏകദേശം ഇങ്ങനെ ആയിരിക്കും.. ചേച്ചി കടക്കാരനോട് പറയും, കഴിഞ്ഞ ആഴ്ച എന്റെ അയൽക്കാരുടെ അനിയത്തിയുടെ നാത്തൂൻ  വന്ന് സാധനം വാങ്ങി പോയിരുന്നു.. അത് കൊണ്ട് ഡിസ്കൗണ്ട് തരണം എന്ന്. നമ്മളും കടക്കാരനും പ്ലിങ് ! ഇത് പോലെ തന്നെ ആണ് എന്ത് സഹായവും.. ഏത് രാഷ്ട്രീയക്കാരനും ഏത് വിദഗ്ദ ഡോക്ടറും ഒക്കെ അവരുടെ "പേഹചാൻ വാലെ" ( പരിചയക്കാർ) ആയി മാറും.. പാവങ്ങൾ റോഡിലെ പോസ്റ്റർ ഒക്കെ കണ്ട് പറയുന്നത് ആണ് ..

അങ്ങനെ ഇരിക്കെ ആണ് കുറെ ദിവസം അടുപ്പിച്ച് ക്രിസ്തുമസ് അവധി കിട്ടിയത്.. ഇവിടെ എങ്കിലും ട്രിപ്പ് പോകാം എന്നുള്ള തീരുമാനം ആയി. രണ്ടു കൂട്ടർക്കും കാർ ഉള്ളത് കൊണ്ട് ഗോവ വരെ വണ്ടിയിൽ പോകണം എന്നായിരുന്നു എനിക്കും ഭർത്താവിനും .. പക്ഷേ അവർക്ക് എല്ലാം കൊങ്കൺ തീരം കാണാൻ പോകാം എന്ന ഒരേ നിർബന്ധം. അവിടെ നല്ല നല്ല ഏതൊക്കെയോ സ്ഥലങ്ങൾ ഉണ്ട് .. താമസിക്കാൻ നല്ല പല ഹോട്ടലുകളും . ഒടുവിൽ ഞങ്ങളും അവരുടെ തീരുമാനം അംഗീകരിച്ചു. എങ്കിലും ഹോട്ടൽ ബുക്ക് ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ അവർക്ക് നല്ല വിശ്വാസം ..അതൊന്നും ആവശ്യം വരില്ല... ഇൗ സമയത്ത് ആരാ കൊങ്കൺ തീരത്ത് പോകുന്നത്.. ബുക്കിംഗ് ഒക്കെ പറ്റിപ്പ് ആണത്രെ.. 

അങ്ങനെ യാത്ര ആരംഭിച്ചു. ഞങ്ങളുടെ കൂടെ നാട്ടിൽ നിന്നും ചെറിയ മോളെ നോക്കാനായി കൊണ്ട് വന്ന ഒരു സ്ത്രീയും ഉണ്ട് . പുറപ്പെട്ട് ഒരു ഒന്നൊന്നര മണിക്കൂർ ഡ്രൈവ് കഴിഞ്ഞപ്പോൾ നമ്മൾ കണ്ട കാഴ്ച അതിമനോഹരം ആയിരുന്നു.. കിലോമീറ്ററുകൾ നീണ്ട ബ്ലോക്.... വണ്ടികൾ അങ്ങനെ നിര നിര ആയി അനങ്ങാതെ കിടക്കുന്നു.. നമ്മളും അതിൽ പെട്ടു.. 

എന്റെ ഭർത്താവ് പൊതുവേ "ക്ഷമാശീലൻ" ആയ കൊണ്ട് ഇടക്കിടെ മറാഠി സുഹൃത്തിനെ വിളിച്ചു കൊണ്ടെ ഇരുന്നു.. ഇത് എങ്ങനെ ശേരിയാകും? നമ്മൾ എത്തുമ്പോൾ അർദ്ധരാത്രി ആവില്ലേ? തിരിച്ചു പോയാലോ എന്നിങ്ങനെ പല വിധ ചോദ്യങ്ങളും പ്രവചനങ്ങളും നടത്തി കൊണ്ടേ ഇരുന്നു.
ഏകദേശം മൂന്നോ നാലോ മണിക്കൂർ നമ്മൾ ഇഴഞ്ഞും നിരങ്ങിയും പോയി..
ബ്ലോക്കിൽ നിന്നും പുറത്ത് എത്തിയപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. ഇനി എങ്ങനെ പോയാലും ഉദേശിച്ച സ്ഥലത്ത് എത്തില്ല. 

വണ്ടി നിറുത്തി എന്ത് ചെയ്യണം എന്ന് ആലോചിച്ചപ്പോൾ നമ്മുടെ സുഹൃത്ത് പറഞ്ഞു.. അറിയാവുന്ന ഒരു ഹോം സ്റ്റേ ഉണ്ട് തൊട്ടടുത്ത് , അങ്ങോട്ട് പോകാം ന്നു.. ഞങ്ങളും ശെരി വച്ചു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരു ചെറിയ
റോഡിന്റെ അരുകിൽ വണ്ടി നിറുത്തി എല്ലാവരും ഇറങ്ങി. .. ഒരു ചെറിയ വീട് കാണാം അരണ്ട വെളിച്ചത്തിൽ. അവിടെ ഒരു സ്ത്രീയും പുരുഷനും ഒരു കൊച്ചു പെൺകുട്ടിയും നിൽപ്പുണ്ട്.. സന്തോഷം ..കുടുംബം സഹായം ഒക്കെ ചെയ്ത് തരാൻ നിൽക്കുക ആയിരിക്കും.


അവർ ഞങ്ങളെ അകത്തേക്ക് വിളിച്ചു ..കേറുമ്പോൾ ഒരു ചെറിയ നീളൻ മുറി ..വശങ്ങളിൽ രണ്ട് മുറിയും കാണാം. എന്നിട്ട് അവിടത്തെ മനുഷ്യൻ ഞങ്ങളുടെ സുഹൃത്തിനെ പുറത്തേക്ക് വിളിച്ചു ഏതൊക്കെയോ പറഞ്ഞു.. പിന്നീട് ആണ് ഞാൻ അറിഞ്ഞത് അയാൾ പറഞ്ഞത് വല്ലോം കഴിക്കണം എങ്കിൽ നിങ്ങള് തന്നെ പോയി വാങ്ങി കൊണ്ട് വരണം എന്നാണത്രെ.. ഉണ്ടാക്കി തന്നിട്ട് അവരും കൂടെ കഴിച്ചോളാം ന്നു.. ഉടനെ തന്നെ ആണുങ്ങൾ പുറത്തേക്ക് പോയി. എന്റെ മനസ്സിൽ ഹോം സ്റ്റേ ആയിട്ട് ഇവരെന്താ ഒന്നും വാങ്ങി വയ്ക്കാതെ ഇരിക്കുന്നെ എന്നൊക്കെ ആയിരുന്നു.. പുറത്ത് നല്ല ഇരുട്ടാണ്.. റോഡിന്റെ മറുവശം വലിയ മതിൽ ആണെന്ന് തോന്നുന്നു.. വല്ല ഫാക്ടറിയും ആകും .. കേരളം അല്ലല്ലോ.. പുറക് വശത്ത് കടൽ ഇരമ്പുന്ന ശബ്ദം കേൾക്കാം.
 
എന്തായാലും ആണുങ്ങൾ പോയി മീൻ, അരി, മണ്ണെണ്ണ ഒക്കെ വാങ്ങി വന്നു.. അവിടത്തെ സ്ത്രീ നന്നായി പാചകം ചെയ്തു തന്നു.. നല്ല കൊങ്കണി ആഹാരം തന്നെ ആയിരുന്നു. കുറച്ച് നേരം എല്ലാവരും കൂടെ ചീട്ട്‌ ഒക്കെ കളിച്ചു..  ഇതൊക്കെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ആണെന്ന് ഓർക്കണം... ഞാൻ വിചാരിച്ചു... ശെരിക്കും നാടൻ അന്തരീക്ഷം കാത്തു സൂക്ഷിക്കാൻ വേണ്ടി ഇവര് കറൻറ് പോലും ഉപയോഗിക്കുന്നില്ല. അൽഭുതം തന്നെ...

കിടക്കാൻ നേരമായി.. ഞാൻ വിചാരിച്ചു.. ജോലിക്കാരി പാവം മുറിയിൽ കിടന്നോട്ടെ.. അല്ലേൽ പെണ്ണുങ്ങൾ എല്ലാവരും കൂടെ അകത്ത് കിടക്കമല്ലോ . ആണുങ്ങൾക്ക് ഹാളിൽ അഡ്ജസ്റ്റ് ചെയ്താൽ മതിയല്ലോ.. അപ്പോഴാണ് യഥാർത്ഥ ട്വിസ്റ്റ്.. ആ മുറി അവരുടെ ആണത്രെ.. നമ്മുടെ മുഴുവൻ ആളുകൾക്കും കൂടി ആണത്രെ ഹാൾ... അതും തറയിൽ .. ഉടനെ നമ്മുടെ സുഹൃത്ത് മിഥുനം സിനിമയിലെ
ശങ്കരാടി ആയി..സാരമില്ല.. എവിടെ
 എങ്കിലും ഒന്ന് നടു ചാരിയാൽ മതി ന്നു. ദൈവമേ ..

അവര് കുറെ കട്ടിയുള്ള ഷീറ്റുകൾ കൊണ്ട് തന്നു..ചെറിയ ഒരു മടക്ക്ക് കട്ടിലും കൊണ്ട് ഇട്ടു. ഒരേ ഒരാൾക്ക് അതിൽ കിടക്കാം .. ആരാകും ആ ഒരാൾ? ഒരുപാട് ആലോചിക്കേണ്ടി വന്നില്ല ... നമ്മുടെ ജോലിക്കാരി ആ മഹത്തായ സ്ഥാനം അലങ്കരിച്ചു... ബാക്കി എല്ലാവരും തണുപ്പത്ത് തറയിൽ കിടന്ന് വിറച്ചു...  കൊങ്കൺ തീരം എന്ന് പറഞ്ഞപ്പോ ശെരിക്കും തീരത്ത് കിടക്കേണ്ടി വരും എന്ന്  വിചാരിച്ചില്ല.

രാവിലെ ഉണർന്നപ്പോൾ എല്ലാം വ്യക്തമായി തെളിഞ്ഞു വന്നു... വഴിയിൽ കണ്ട ഏതോ ഒരു വീട്ടിൽ കയറി രാത്രി കിടന്നൊട്ടെ എന്ന് നമ്മുടെ സുഹൃത്ത് അഭ്യർഥിച്ച് ആണ്..അല്ലാതെ അതൊരു ഹോം സ്റ്റേ ഒന്നും അല്ലായിരുന്നു.. മുന്നിൽ കണ്ടത് ഫാക്ടറി അല്ല ഒരു വലിയ മല ആയിരുന്നു.. 

ഇതൊക്കെ ആണെങ്കിലും രാവിലെ എഴുന്നേറ്റ് ആ വീടിന്റെ പുറകു വശത്തായി കണ്ട കടലിന്റെ കാഴ്ച കണ്ണിൽ നിന്ന് ഇന്നും മാഞ്ഞു പോയിട്ടില്ല... ചെമ്മീൻ സിനിമയിലെ വീട് ഓർമയുണ്ടോ? ഇത് ഓല മേഞ്ഞത് അല്ല എന്ന ഒരു വ്യത്യാസം മാത്രം.. ഒരു മലയുടെയും കടലിന്റെയും നടുക്ക് നിൽക്കുന്ന നീലയും ഇളം പിങ്കും പെയിന്റ്‌ അടിച്ച കുഞ്ഞു വീട് ഏത് ഹോട്ടലിനെ ക്കാളും മികച്ചത് തന്നെ.. എല്ലായിടത്തും "പെഹചാൻ" ഉള്ള കുടുംബത്തിന് നന്ദി...

വാൽ കഷ്ണം: കാലം പോകെ
പോകെ നമ്മളും അവരുടെ വിദ്യ പഠിച്ചു മനസിലാക്കി. ഇപ്പൊ നമ്മളും പറഞ്ഞു തുടങ്ങി മോഹൻലാലിനെ അറിയാം.. ശശി തരൂർ നേ അറിയാം എന്നൊക്കെ... തിരോന്തോരം ആണല്ലോ... പിന്നല്ല!!!


ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ .. 

എന്നിലെ ഷൂമാക്കർ !!

#യുഎഇ #ലൈസൻസ് #ഡ്രൈവിംഗ്


ചെറുപ്പം മുതലേ ചില കാര്യങ്ങള് നമ്മളെ കൊണ്ട് പറ്റില്ല എന്ന് അറിയാവുന്ന കുട്ടി ആയിരുന്നു ഞാൻ . അതിൽ ഒന്നായിരുന്നു ഡ്രൈവിംഗ് . നാട്ടിൽ ലൈസൻസ് കിട്ടിയെങ്കിലും ഒരിക്കൽ പോലും ഡ്രൈവിംഗ് സീറ്റിൽ ഒന്ന് ഇരിക്കാൻ പോലും ഉള്ള താൽപര്യം തോന്നിയില്ല. ഒരിക്കൽ വഴിയരികിൽ ഇരുന്ന മൂന്ന് നാല് ചെറുപ്പക്കാർ രക്തസാക്ഷികൾ ആകുമോ എന്ന് സംശയം തോന്നിയ ശേഷം കൂടെ ഇരുന്ന ഭർത്താവും ശ്രമം ഉപേക്ഷിച്ചു. അങ്ങനെ ഇന്ത്യ മഹാ രാജ്യത്തിന് എന്നിലെ ഷൂമാക്കറെ  കാണാൻ സാധിച്ചില്ല.

പിന്നീട് വൈകിയ വേളയിൽ പ്രവാസി ആയ ശേഷം  ഡ്രൈവിംഗ് പഠിക്കേണ്ടത് ആവശ്യം ആയി വന്നു . അങ്ങനെ മടിച്ചു മടിച്ചു പോയി ക്ലാസിൽ ചേർന്നു. ബുദ്ധിമാനായ പ്രിയതമൻ അൺലിമിറ്റഡ് പാക്കേജ് ആണ് എടുത്തത്.. ചന്തു പല തവണ തോൽക്കും എന്ന്  പുള്ളിക്ക് അറിയാം 😜

അങ്ങനെ പഠിത്തം തുടങ്ങി. ഇവിടെ ദുബായിൽ  നല്ല തിരക്കുള്ള സ്ഥലത്ത് തന്നെ ആണ് പഠിത്തം . പാവപ്പെട്ട ആളുകൾ രാവിലെ ഓഫീസിൽ എത്താൻ വെപ്രാളം പിടിച്ചു ഓടുന്നതിന്റെ ഇടയിൽ നമ്മളും നൃത്തം വയ്ക്കും. പക്ഷേ ഞാൻ അവരുടെ ദേഷ്യം ഒന്നും കണ്ടേ ഇല്ല..അതെങ്ങനെ.. അടുത്തിരിക്കുന്ന ട്രെയിനർ ചീത്ത വിളി നിറുത്തിയാൽ അല്ലേ വെളിയിലെ ആളുകളെ കാണാൻ പറ്റൂ?

ഇങ്ങനെ ഒക്കെ ആണേലും.. ഞാൻ 5 തരം പാർകിങ്ങും റോഡ് ടെസ്റ്റും ഒക്കെ 100 ദിവസം കൊണ്ട് കടന്നു വന്നു..  വിജയശ്രീ ലാളിതയായി ഷൂമാക്കർ ആയി ഞാൻ പുറത്ത് വന്നു. എന്റെ മനസ്സിൽ ഞാൻ ലോകം മൊത്തം കാറിൽ ചുറ്റി വന്നു... എന്നാൽ....


അടുത്ത ദിവസം മുതൽ വണ്ടി എടുത്ത് ദുബൈ തെരു വീഥികളിൽ ഇറങ്ങിയ ഞാൻ ഒരു സത്യം മനസ്സിലാക്കി. ലൈസൻസ് എടുത്ത് വണ്ടിയും കൊണ്ട് ഇറങ്ങുക എന്ന് വെച്ചാൽ കല്യാണത്തിന്റെ പിറ്റേന്ന് പുതു പെണ്ണ് ബിരിയാണി വക്കാൻ ഇറങ്ങുന്ന പോലെ ആണെന്ന്. തിന്നുള്ള ശീലം ഉണ്ടെന്ന് വച്ചു ഉണ്ടാക്കാൻ പറ്റുമോ? ഇവിടെ അടുത്ത് ട്രെയിനർ ഇരുന്ന് പഠിപ്പിച്ച പോലെ ആണോ കൂടെ ഇരിക്കുന്ന കെട്ടിയോൻ അഥവാ ലോകത്തിലെ ഏറ്റവും മഹാനായ ഡ്രൈവർ? പിന്നെ ശെരിക്കും പടച്ചോനെ ഇങ്ങള് കാത്തൊലീൻ എന്ന് പറഞ്ഞു ഒറ്റ പോക്ക് ആയിരുന്നു. 

അങ്ങനെ ഒരു മൂന്നു മാസം കഴിഞ്ഞപ്പോൾ ഒറ്റക്ക് ഓടിക്കാൻ ഉള്ള അത്യാഗ്രഹം ഉണർന്നു. ഭർത്താവ് രാവിലെ ബാഡ്മിന്റൺ കളിക്കാൻ പോകുന്ന സ്കൂളിന്റെ ചുറ്റുമുള്ള ചെറിയ റോഡുകളിൽ ഓടിക്കാൻ ധാരണ ആയി.. അവിടെ അത്യാവശ്യം തിരക്ക് ഒക്കെ ഉണ്ട് , പക്ഷേ എനിക്ക് അത്ര പ്രശ്നം ആവില്ല. അങ്ങനെ ഒരു വെള്ളിയാഴ്ച എന്റെ സാഹസം ആരംഭിച്ചു. വണ്ടി എടുത്തു ആദ്യം കണ്ട സിഗ്നൽ വരെ പോയി തിരിച്ചു എത്തി.. കൊച്ചു കുട്ടികൾ ഓടി കളിക്കുന്നത് കണ്ടിട്ടുണ്ടോ? ഇടക്കിടെ അമ്മയെ വന്നു തൊട്ടിട്ട് തിരിച്ചു പോകും...അത് പോലെ 10 മിനിറ്റിൽ കറങ്ങി ആ സ്കൂളിന്റെ നടയിൽ എത്തി നിന്നു. അത്രേം ആയപ്പോ നല്ല ധൈര്യം. 

അടുത്ത റൗണ്ട് തുടങ്ങി.. ഇത്തവണ കൂടുതൽ സന്തോഷം ആണ്.. മുന്നോട്ട് തന്നെ പോവുക ആണ്. കുറച്ച് കഴിഞ്ഞപ്പോ ഒരു സത്യം ഞാൻ മനസ്സിലാക്കി. ഇപ്പൊൾ ഞാൻ ആ ചെറിയ റോഡിൽ അല്ല.. റോഡിന്റെ വീതി കൂടി ..ചുറ്റും പാഞ്ഞു പോകുന്ന വണ്ടികളും .. ഞാൻ പ്രധാന ഹൈവേയിൽ ഇറങ്ങി അങ്ങനെ പോയിക്കൊണ്ടെ ഇരിക്കുന്നു .. ദുബൈയിൽ തുടങ്ങിയ ഞാൻ അബുദാബി ബോർഡുകൾ ഒക്കെ കണ്ട് തുടങ്ങിയിരിക്കുന്നു... സബാഷ്!! ( കൂട്ടുകാരിയെ വിളിച്ചു പറയേണ്ടി വരുമോ ...ഞാൻ ഇതാ വരുന്നേ എന്ന്??)

എന്തായാലും ഞാൻ വണ്ടി ഒതുക്കി നിർത്തി നമ്മുടെ സ്വന്തം ഗൂഗിള് ചേച്ചിയെ വിളിച്ചു വരുത്തി.. ചേച്ചി എന്നെ കുറെ വഴക്ക് ഒക്കെ പറഞ്ഞു എങ്ങിനെ എങ്കിലും എത്തേണ്ട ഇടത്ത് എത്തിച്ചു എന്ന് പറഞ്ഞാല് മതിയല്ലോ.

അപ്പോ പറഞ്ഞു വന്നത് ..... ഇനിയുള്ള ദിവസങ്ങളിൽ നിങ്ങളിൽ പലരും എന്നെ റോഡിൽ ഒറ്റക്ക് കാണാൻ ഉള്ള സാധ്യത ഉണ്ട് .. അങ്ങനെ കണ്ടാൽ ഞാൻ വീടെത്തിയോ എന്ന് വിളിച്ചു അന്വേഷിക്കണം എന്ന് അപേക്ഷ ... 😁

ഒരു സംശയം ... നമ്മുടെ വിദഗ്ധ വാഹന കേസരികൾ ഒന്നും വണ്ടി ഓടിച്ചു തുടങ്ങിയ കാലത്തെ അബദ്ധങ്ങൾ  പുറത്ത് പറയാറില്ലേ? വണ്ടി വാങ്ങി പിറ്റേന്ന് മുഴുവൻ കുടുംബക്കാരെ കൂട്ടി ഊട്ടിക് ട്രിപ്പ് പോയ നിങ്ങളെ ഒക്കെ സമ്മതിക്കണം ... ഇതൊക്കെ എനിക്ക് മാത്രം പറ്റുന്നത് ആണോ?

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ 

ഗെയിമിംഗ് അഡിക്ഷൻ

#ഗെയിമിംഗ് #addiction #മൊബൈൽ
നിങ്ങളുടെ മക്കൾ എപ്പൊഴും വീഡിയോ ഗെയിം കളിച്ചു ഇരിക്കുക ആണോ? 
അവരുടെ ഇൗ സ്വഭാവം എങ്ങിനെ തിരുത്തും എന്ന് ആലോചിച്ച് വിഷമിച്ച് ഇരിക്കുക ആണോ നിങ്ങള്?

ഇത് ശ്രദ്ധിക്കുക

പൊതുവേ നാം മലയാളികൾ മക്കളെ വിരട്ടി നന്നാക്കാൻ ആണ് ശീലിച്ചിരിക്കുന്നത്. ഫോൺ പിടിച്ചു വാങ്ങുക, ഇന്റർനെറ്റ് ഓഫ് ചെയ്തു വയ്ക്കുക അധ്യാപകരോട് മക്കളുടെ കുറ്റം പറയുക എന്നീ കലാപരിപാടികൾ ആണല്ലോ നമ്മുടെ സ്ഥിരം നമ്പറുകൾ . ഇൗ തരം വിദ്യകൾ ഒന്നും അത്ര ഫലപ്രദം അല്ല എന്ന് നമ്മളിൽ മിക്കരും ഇപ്പൊ മനസിലാക്കി കാണും. ഞാൻ പറയാൻ പോകുന്ന 5 കാര്യങ്ങൾ നിങ്ങൾക് ശ്രമിച്ച് നോക്കാം.


1.  മക്കളോടൊപ്പം കുട്ടി ആവുക 


നിങ്ങളുടെ കുട്ടിക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല സമ്മാനം എന്താണ് എന്ന് അറിയാമോ? നിങ്ങളുടെ സമയം. ദിവസത്തിൽ കുറച്ച് സമയം അവരുടെ കൂടെ ഗെയിം കളിച്ചു നോക്കു. (ഞെട്ടരുത്)

ഇത് കുട്ടിയുടെ മനസ്സിൽ നിങ്ങളോട് കൂടുതൽ അടുപ്പം തോന്നിക്കും. നിങ്ങള് അവരുടെ ലോകത്തേക്ക് ഇറങ്ങി ചെന്നാൽ അവരും ഹാപ്പി ആകുന്നത് കാണാം.

2. ഓൺലൈൻ ആയിരിക്കുന്ന സമയം രേഖപ്പെടുത്തുക


പൊതുവേ കുട്ടികൾ പറയുന്ന ഒഴിവുകഴിവു ആണ്..ഞാൻ വളരെ കുറച്ച് നേരം മാത്രമേ ഗെയിം കളിച്ചു കളയുന്നുള്ളു..വെറുതെ അച്ഛനും അമ്മയും വഴക്ക് ആണ് എന്ന്.. നിങ്ങളുടെ മക്കളോട് ഒരു ആഴ്ച  ഗെയിം കളിക്കുന്ന അല്ലെങ്കിൽ ഫോൺ നോക്കിയിരിക്കുന്ന സമയം രേഖപ്പെടുത്താൻ പറയൂ. ഇത് അച്ഛനും അമ്മയും ചെയ്താലും മതി. 
ആഴ്ചയുടെ അവസാനം മക്കൾ ഇൗ കണക്ക് ഒന്ന് കാണട്ടെ.. ഇത്തവണ അവരുടെ ഞെട്ടൽ കാണാം ( പുറത്ത് കാണിക്കില്ല..സൂക്ഷിച്ച് നോക്കണം).
ഇങ്ങനെ ചെയ്യുന്നതിന്റെ പ്രധാന ഗുണം പിന്നീട് സമയം കളഞ്ഞോ ഇല്ലയോ എന്ന് സംശയം കാണില്ല... രണ്ടു ഭാഗത്തും.


3.ഒരു നീണ്ട കാല പദ്ധതി തയ്യാറാക്കുക 


കുട്ടികൾക്ക് ഒരു പ്രോജക്ട്  ഏറ്റെടുത്ത് നടത്താൻ ഉള്ള ദീർഘവീക്ഷണം കാണണം എന്നില്ല. അച്ഛനമ്മമാർ മക്കളുടെ കൂടെ ഇരുന്നു ആലോചിച്ച് ഇങ്ങനെ ഉള്ള പദ്ധതികൾ തയ്യാറാക്കാം. തയ്യൽ, പൂന്തോട്ടം തയ്യാറാക്കൽ, സംഗീത ഉപകരണം പഠിക്കൽ, ഏതെങ്കിലും സ്പോർട്സ് ക്ലാസ്സ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്താം. ഇതിൽ നമ്മുക്ക് കുറച്ച് പണ ചിലവ് ഉണ്ട് എന്ന് ഓർമിക്കുക . അതിനു മാനസികമായ ഒരു തയ്യാറെടുപ്പ് നമ്മുടെ ഭാഗത്തും വേണം കേട്ടോ.

4. അകമഴിഞ്ഞ് അഭിനന്ദിക്കണം


നേരത്തെ പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും നിങ്ങളുടെ മക്കൾ ചെയ്യാൻ തയ്യാറായാൽ അവരെ പ്രോത്സാഹിപ്പിക്കാൻ മറക്കരുത്. അത് എത്ര ചെറിയ കാര്യം ആയാലും. അവര് അത് ചെയ്യുന്നത് നിങ്ങളെ സന്തോഷിപ്പിക്കാൻ ആണ്. ആ സമയത്ത് "ചാക്കോ മാഷ്" ആകരുത്. 

5. ഒരു നേരം എങ്കിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക


മാതൃക കാണിക്കുക. ഒരു നേരം എല്ലാവരും ഒന്നിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുക. ഇൗ നേരം ആരും തന്നെ ഫോൺ ഉപയോഗിക്കാതെ ഇരിക്കുക. കുട്ടിയോട് നല്ല സ്നേഹമായി സംസാരിക്കുക. പലർക്കും ഭക്ഷണ സമയം മക്കളെ നന്നാക്കാൻ ഉള്ള സമയം ആണ്.. അത് പാടില്ല. 

നമ്മുടെ മക്കളെ ഫോണിൽ നിന്നും അടർത്തി മാറ്റിയെടുക്കാൻ അത്ര എളുപ്പം അല്ല. എനിക്കും നിങ്ങൾക്കും... പ്രത്യേകിച്ച് നമ്മുടെ  ഒക്കെ ജോലിത്തിരക്കിനിടയിൽ. പക്ഷേ ഉത്തരവാദിത്വം ഉള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കാൻ നമ്മൾക്കും തന്നാലായത് ചെയ്യണ്ടേ??

മുന്നറിയിപ്പ്: ഇൗ ലേഖനം നിങ്ങളുടെ മക്കൾ ആണ് ആദ്യം വായിക്കുന്നത് എങ്കിൽ ഇൗ ടിപ്സ് ഒന്നും എൽക്കില്ല. പിന്നെ നടക്കുന്നതിന് ലേഖിക ഉത്തരവാദി അല്ല..

ശ്രീജ 

ഡിജിറ്റൽ മാതാപിതാക്കൾക്ക്

#ഓൺലൈൻപഠനം #അച്ഛൻ #അമ്മ #ടീച്ചർ #പഠനം #ഡിജിറ്റൽ


ഇപ്പൊൾ നമ്മുടെ മക്കൾ എല്ലാം ഡിജിറ്റൽ ലോകത്ത് ആണല്ലോ..കഴിഞ്ഞ വർഷം വരെ നാം അവരിൽ നിന്ന് മാറ്റി വച്ചിരുന്ന ഫോൺ , ടിവി, കമ്പ്യൂട്ടർ  ഒക്കെ ഇപ്പൊ അവരുടെ അധ്യാപക സുഹൃത്തുകൾ ആയിമാറി കഴിഞ്ഞു. 

ഇപ്പൊൾ ഒരു വിഭാഗം മാതാപിതാക്കൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന വിഷമം അവർക്ക് മക്കളെ എങ്ങനെ നല്ല രീതിയിൽ സഹായിക്കണം എന്ന് അറിയാത്തത് ആണ്. അങ്ങനെ വിഷമിക്കുന്ന അച്ഛനും അമ്മയും അറിയാൻ വേണ്ടിയാണ് ഇത് എഴുതുന്നത്. ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ 10 വർഷത്തെ പരിചയം കൊണ്ട് എഴുതുന്നു എന്ന് കരുതിയാൽ മതി.. 

നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന 5 കാര്യങ്ങളെ കുറിച്ചുള്ള കുറിപ്പ് ആണിത്.

1. കൃത്യനിഷ്ഠ 


ക്ലാസ്സ് ഓൺലൈൻ ആയതോടെ പൊതുവെ കുട്ടികൾ സമയ നിഷ്ഠ പാലിക്കാറില്ല. അവരുടെ ടൈംടേബിൾ അച്ഛനമ്മമാർ കൂടെ അറിഞ്ഞിരിക്കണം.. ഏത് സമയത്ത് എന്താണ് ക്ലാസ്സ് എന്നൊക്കെ നമ്മൾക്കും ഒരു ധാരണ വേണം.കുട്ടികൾ സമയം എങ്ങനെ ചിലവഴിക്കുന്നു എന്ന് നമ്മൾ അന്വേഷിക്കുന്നു എന്ന ബോധം അവർക്ക് വേണം. ജോലിയുള്ള മാതാപിതാക്കൾ അവധി ദിവസങ്ങളിൽ കുട്ടികളുടെ കൂടെ ഇരുന്നു തന്നെ അവർക്ക് പറ്റുന്ന ഒരു പഠനക്രമം തയ്യാറാക്കണം.. സ്കൂളിലെ ക്ലാസ്സുകളുടെ സമയക്രമം കൂടി നിങ്ങള് അറിഞ്ഞിരിക്കണം..
കുട്ടി വൃത്തി ആയി വസ്ത്രം ധരിക്കാനും പുറകിലെ ചുമരിൽ മറ്റുള്ളവരെ പഠിത്തത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന തരത്തിൽ ഉള്ള ഒന്നും ഉണ്ടാകരുത് .

2. പഠന മുറി 


നേരത്തെ നിങ്ങള് ഏറ്റവും നല്ല സ്കൂൾ കണ്ടുപിടിച്ചു ആണ് നിങ്ങളുടെ കുട്ടിയെ ചേർത്തത് എന്ന ഓർമ ഉണ്ടല്ലോ..ഇന്ന് നിങ്ങളുടെ വീട് ആണ് അവരുടെ സ്കൂൾ.ഒരു സ്കൂളിന്റെ അന്തരീക്ഷം നിങ്ങളുടെ വീട്ടിൽ നിങ്ങള് ഉറപ്പക്കുന്നുണ്ടോ? പല വീടുകളിലും കുട്ടികളുടെ ക്ലാസ്സ് നടക്കുമ്പോൾ ഉച്ചത്തിൽ ഫോൺ സംഭാഷണം കേൾക്കാറുണ്ട്. ചില വീടുകളിൽ ഒന്നിൽ കൂടുതൽ കുട്ടികൾ ഒരേ മുറിയിൽ ഇരുന്ന് ക്ലാസ്സ് എടുക്കുന്നുണ്ട്. 

പൊതുവേ നിശ്ശബ്ദമായ ചുറ്റുപാട് ഉണ്ടാക്കുക എന്നത് നമ്മുടെ ചുമതല ആണ്.. ഒന്നിൽ കൂടുതൽ കുട്ടികൾ ഒരേ മുറിയിൽ ഉണ്ടെങ്കിൽ അവർക്ക് ഇയർഫോൺ കൊടുത്ത് പ്രശ്നം പരിഹരിക്കാം.
കുട്ടിയെ മുറി അടച്ച് ഇരുത്തരുത്. മുറിയിലേക്ക് നിങ്ങളുടെ കണ്ണ് എത്തണം. 


3. സാങ്കേതിക വിദ്യ 

 
കൊറോണ കാലം കഴിഞ്ഞാലും ഇൗ പുതിയ ജീവിത രീതികൾ തുടരാൻ ആണ് സാധ്യത. വീട്ടിൽ ഇരുന്നു പഠിക്കാം എന്ന് വന്നാൽ സ്കൂൾ കൂടാതെ ഉള്ള പഠിത്തം ഒക്കെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തന്നെ ആയിരിക്കും . അത് കൊണ്ട് നല്ല ഇന്റർനെറ്റ് സംവിധാനം നിർബന്ധം തന്നെ. 

4. അധ്യാപകരെ അറിയുക


ക്ലാസ്സ് ഓൺലൈൻ ആയതിന്റെ അർത്ഥം ഇനി അധ്യാപകൻ വേണ്ട എന്നല്ല. ഗുരു ശിഷ്യ ബന്ധം കൂടുതൽ മെച്ചപ്പെടുത്തണം . കുട്ടിയെ പറ്റിയുള്ള വിവരങ്ങൾ പറഞ്ഞു കൊടുക്കുകയും പുരോഗതി ചോദിച്ച് മനസ്സിലാകുകയും വേണം. 

മറ്റൊന്ന്, നമ്മൾ പൊതുവെ കേൾക്കുന്നത് ആണ് അച്ഛനോ അമ്മയോ പറയുന്നത്.. ഒാ.. അവൻ എന്തൊക്കെയാ ഫോണിൽ ചെയ്യുന്നത് എന്ന് എനിക്ക് അറിയാൻ പാടില്ല എന്ന്. അത് അത്ര നല്ലത് അല്ല. നല്ല സ്നേഹത്തിൽ ഉള്ള സമയത്ത് അവരോട് ചോദിച്ച് പുതിയ സാങ്കേതിക വിദ്യകൾ പഠിക്കണം. കുട്ടികൾ ഉപയോഗിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം നിങ്ങൾക്കും പരിചിതം ആവണം.

5. സുഹൃത്തുകൾ 


നമ്മളെ പോലെ തന്നെ നമ്മുടെ കുട്ടികളും സമൂഹ ജീവികൾ ആണ്.. അവർക്ക് കൂട്ടുകാരുമായി വിശേഷങ്ങൾ പറയാൻ ഉള്ള അവസരം നിഷേധിക്കുന്നത് ശേരിയല്ല. ക്ലാസ്സ് നടക്കുമ്പോഴും അവർ തമ്മിൽ മെസേജ് അയക്കുക ആണോ എന്ന് നോക്കുന്നത് നല്ലത്. അല്ലാതെ ഉള്ള ഒരു നിശ്ചിത സമയം ആഴ്ചയിൽ ഒരിക്കൽ അവര് വീഡിയോ കോൾ ചെയ്യട്ടെ. ആ സന്തോഷം നമ്മൾ ഇത്ര വിചാരിച്ചാലും കൊടുക്കാൻ പാടാണ്.
അവരുടെ സന്തോഷങ്ങൾ നമ്മൾ വിലമതിക്കുന്നു എന്ന് കാണുമ്പോൾ കുട്ടികളും ഉത്തരവാദിത്വം ഉളളവർ ആവും.

മാറിയ സാഹചര്യങ്ങളിൽ നമ്മുടെ കുട്ടികൾ ഒരുപാട് മാറ്റങ്ങളിലൂടെ കടന്നു പോവുക ആണ്.. നമുക്ക് അവരുടെ കൂടെ തണൽ ആയി നിന്ന് കുട പിടിച്ചു കൊടുക്കാം... നമ്മളാൽ ആവും വിധം 🙏

Sreeja Unnithan 

കൊറോണ കാലത്തെ അഭ്യാസങ്ങൾ #corona #lockdown

കൊറോണ കാലത്തെ  അഭ്യാസങ്ങൾ 

ദിവസങ്ങൾ വീടിനുള്ളിൽ അടച്ചു ഇരിക്കുന്നത് പോയിട്ട് ഒരു മുഴുവൻ ദിവസം പോലും വീട്ടിൽ ഇരിക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾ ആണ് ഞങ്ങൾ .
ഞങൾ എന്നെ പറഞ്ഞാല് ഞാനും എന്റെ നായരും . കോളേജ് കാലത്തെ ശീലം ആയ കൊണ്ടാണോ എന്ന് അറിയില്ല ഞങ്ങൾക്ക് പാർക്കിലും ബീച്ചിലും ഒക്കെ കറങ്ങി നടക്കുന്നത് തന്നെ  ആണ് കല്യാണം കഴിഞ്ഞു 2 പിള്ളേരും 2 പതിറ്റാണ്ട് ഉം ആയിട്ടുള്ള പതിവ്. എന്താ അല്ലേ? അല്ലാതെ എന്റെ പാചകപ്രാവീണ്യം കൊണ്ട് ആണെന്ന് തോന്നിയോ ? അത് വെറുതെ...

അങ്ങനെ ഞങൾ ദുബൈ ഷാർജ തുടങ്ങിയ ഇടങ്ങളിൽ ഫുഡ് ഇൻസ്പെക്ടർ സ്‌ ആയും വിശ്രമ വേളകൾ  മേച്ചിൽപ്പുറങ്ങൾ തേടി നടന്നു സുഹൃത്തുക്കൾക്ക് പോകാൻ പുതിയ ഇടങ്ങൾ കണ്ട് പിടിച്ച് ടൂർ ഗൈഡുകൾ ആയും വിലസുന്ന കാലം.... അതാ വരുന്നു പണ്ട് ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള പോലെ ആ ഭീകരൻ. ഉരുണ്ട് കൊമ്പുകൾ ഒക്കെ വച്ച് .. വരുന്ന വഴി എല്ലാം ആളുകൾ പേടിച്ച് ഓടുനനുണ്ട്. കൊറോണ !

ആദ്യം ഒരു കൗതുകം പോലെ തോന്നി. പേടിച്ചു എന്ന് അറിയാതിരിക്കാൻ അവഗണിച്ച് നോക്കി. അപ്പോ അവൻ വിടുന്നില്ല. ലോക മാപിൽ കണ്ടിട്ടും കേട്ടിട്ടും ഉള്ള  ഇടങ്ങൾ ഒക്കെ ആക്രമിക്കുന്നു . സാധാരണക്കാരൻ അല്ല. ഇത്തിരി ബഹുമാനിക്കേണ്ട ആളാണ് . വെറുതെ ധൈര്യം കാണിച്ചു ചുവരിൽ തൂങ്ങാൻ താൽപര്യവും ഇല്ല. അപ്പോ പിന്നെ എന്ത് വഴി ? അങ്ങനെ ആണ് ഞങൾ കുഞ്ഞു
കുട്ടിപരാദീനങ്ങൾ അടക്കം ഷാർജയിലെ ഇൗ നോഹയുടെ  പെട്ടകത്തിൽ അടിഞ്ഞു കൂടിയത് . 
 വീട്ടിൽ ഇരുന്നു തുടങ്ങിയപ്പോൾ ആണ് മനസ്സിലായത് പുറത്തെ ഭീകരൻ ഒന്നുമല്ല എന്ന്. ആർക്കും എങ്ങും പോകണ്ട ..എങ്കിലും എന്റെ പ്രിയ ഭർത്താവ് അതിരാവിലെ എഴുന്നേൽക്കും .. മുന്തിരി വള്ളികൾ  തളിർത്തു എന്ന്  നോക്കാൻ ഒന്നും അല്ല. ലോക് ഡൗൺ കാലത്ത് ആരോഗ്യം  ഉണ്ടാകാൻ ഇങ്ങനെ ഒക്കെ ആണത്രെ വേണ്ടത് ..ഇദ്ദേഹത്തിന് നേരത്തെ ലോക് ഡൗൺ ശീലം ഉണ്ടോ ആവോ? 

ഇത്രയും ആയപ്പോൾ സ്വാഭാവികം ആയും നിങ്ങൾക്
തോന്നും ഞാൻ അടുക്കള പണി എടുത്ത് തളർന്ന് പോയി 
എന്ന്. എന്നാല്  എന്റെ  ഇൗ മേഖലയിലെ കഴിവ് ഞാൻ നേരത്തെ വിവരിച്ചത് പ്രിയപ്പെട്ട വായനക്കാർ ഓർമിക്കുമല്ലോ..      ആയതിനാൽ  എന്റെ    അഭ്യാസങ്ങൾ അടുക്കളയിൽ അല്ലായിരുന്നു ...അരങ്ങത്ത്ആയിരുന്നു ..

കാര്യപരിപാടികൾ രാവിലെ തന്നെ തുടങ്ങും. ആദ്യം ഫ്ലോർ എക്സർസൈസ്,പിന്നെ 6 pack (അഥവാ വയറു കുറക്കാൻ ഉള്ള) പദ്ധതികൾ , നടപ്പ് യന്ത്രത്തിൽ കയറ്റി ഇറക്കം ഇതെല്ലാം കഴിയുമ്പോൾ ഞാൻ ഏകദേശം ശവാസനം എത്തും.. പക്ഷേ ഇവിടെ തീരുന്നില്ല എന്റെ ദിനചര്യ.. 
മൂത്ത മകൾ ക്രിക്കറ്റ് ടീമിൽ അംഗം ആയപ്പോൾ ഞാൻ ശ്രീശാന്തിന്റെ അമ്മയെ പോലെ ഇന്റർവ്യൂ ഒക്കേ സ്വപ്നം കണ്ടത് ആണോ എന്റെ കുറ്റം? ഇപ്പൊ ദിവസവും  മാച്ച് ആണ് വീടിന്റെ ഉള്ളിൽ.. എന്റെ ടിവി.. എന്റെ സോഫ...(ബിന്ദു പണിക്കരുടെ ശബ്ദത്തിൽ വായിക്കണം).. ലിവിംഗ് റൂം കണ്ടാൽ ഇപ്പൊ വിളപ്പിൽ ശാല തൊഴുതു നിൽക്കും.. അതൊക്കെ പോട്ടെ.. ഇൗ നാൽപ്പത്തി മൂന്ന് വയസ്സുള്ള യുവതിയായ ഞാൻ വേണം കൂടെ കളിക്കാൻ! എന്റെ ബാറ്റിംഗ് കണ്ടാൽ ഉറപ്പായും ഇന്ത്യയുടെ ലേഡീസ് ടീം വിളിക്കും നേരിട്ട് ആഹാ.. പൂജ്യം റൺസ് എടുത്താലും അച്ഛനും മക്കളും വിടില്ല.. ടീമിൽ ആള് വേണ്ടെ.. അല്ലേൽ പിന്നെ കൊറോണ യെ വിളിക്കേണ്ടി വരും.. അതിലും ഭേദം ഞാനാ .. ഇത്രേം കഴിഞ്ഞു നാണിച്ച്  വിയർത്ത് ഇരിക്കുന്ന എന്നെ ചെറിയ കാന്താരി വിളിക്കും.ചെസ്സ് കളിക്കാൻ !തോൽവികൾ ഏറ്റുവാങ്ങാൻ എന്റെ ജീവിതം തന്നെ ബാക്കി!!! പിതാവ് ലാപ്ടോപ് ന്റെ പുറകിൽ ഒളിച്ചു കഴിഞ്ഞു( ഹോം വർക്ക് ആണത്രെ..അതല്ലേ ശേരിക്കും വർക് ഫ്രം ഹോം ) . അപ്പോ പറഞ്ഞു വന്നത് അതല്ല . ഇങ്ങനെ പോകുവനെൽ ഇൗ കൊറോണ കാലം കഴിയുമ്പോൾ ഇന്ത്യൻ കായിക ലോകത്ത് ഒരു പുതിയ താരോദയം പ്രതീക്ഷിക്കാം.. അതിപ്പോ എന്ത് ഐറ്റം ആകും എന്ന് കാലം തെളിയിക്കും ... പാമ്പും കോണിയും ഒളിമ്പിക് ഐറ്റം ആണോ ആവോ?

വാൽ കഷ്ണം: വെറുതെ അല്ല ചൈന മെഡൽ ഒക്കെ വാരികൂട്ടുന്നത് .. ഇടക്കിടക്ക് ഇങ്ങനെ ഓരോ ലോക് ഡൗൺ വന്നാൽ പോരെ ???

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ 

എന്തിനീ വഴി വന്നു?

വൈറൽ ആയ 
വൈറസ്... 
 എന്തിനീ വഴി വന്നു ? 

ഏതോ മൈക്രോബയോളജി ലാബിലെ പെട്രി ദിഷിൽ അടങ്ങി ഒതുങ്ങി കഴിയേണ്ട നീ ഇപ്പൊൾ പാർലമെന്റിലും ചാനെൽ ചർച്ചകളിലും എന്തിനേറെ അയൽക്കൂട്ടങ്ങലിൽ വരെ സൂപ്പർ താരമായി വിലസുന്നു. ചില്ലി കാശിന്റെ മാർക്കറ്റിംഗ് നടത്താതെ...

നീ അല്ലേ ലോകം കണ്ട ഏറ്റവും മികച്ച മാർക്കറ്റിംഗ് മാനേജർ?

സ്കൂൾ കാലത്ത് സയൻസ് കണ്ടാൽ ഓടി ഒളിച്ചിരുന്ന താത്വിക പ്രമാണിമാർ ഉൾപ്പടെ ഇപ്പൊൾ ശാസ്ത്ര പ്രമാണങ്ങൾ വാട്ട്സ്ആപ് വഴി മറ്റുള്ളവരെ അറിയിച്ചു പണ്ഡിതന്മാർ ആവുന്നു... 

നീ അല്ലേ ലോകം കണ്ട ഏറ്റവും മികച്ച അധ്യാപകൻ ?

എന്റെ ദൈവം ആണ്  മികച്ചത് എന്ന് പറഞ്ഞു നടന്നിരുന്ന പലരെയും കൊണ്ട് നീ നിന്നെ പൂജ ചെയ്യിപ്പിച്ചു. അതും ഒരു ഇടനിലക്കാരൻ ഇല്ലാതെ...

നീ അല്ലേ ശെരിക്കും യുക്തിവാദി?

ഒരിക്കലും നന്നാക്കാൻ കഴിയില്ല എന്ന് നമ്മൾ ആണയിട്ട് പറഞ്ഞിരുന്ന ഓസോൺ പാളി അടഞ്ഞു തുടങ്ങിയത്രേ... മിക്ക രാജ്യങ്ങളും ഇനി മുതൽ നടപാതകളും സൈക്കിൾ പാതകളും സ്ഥിരം ആക്കുമത്രെ ...

നീ അല്ലേ ലോകം കണ്ട മികച്ച പരിസ്ഥിതി വാദി?

പരിചയക്കാരെ വഴിയിൽ കണ്ടാൽ പോലും തിരിഞ്ഞു നടന്നിരുന്ന മിക്കവരും ഫേസ്ബുക്കിലും വാട്സ്ആപ്പിലും .. "ഒന്ന് ഉരിയാടാൻ കൊതിയായി .. കാണാൻ കൊതിയായി "... എന്ന ഗാനം പാടി നടക്കുന്നു ..ഇപ്പൊൾ 

നീ അല്ലേ ഏറ്റവും മികച്ച കൗൺസിലർ?

വാൽ കഷ്ണം: നിനക്ക് പകൽ മുഴുവൻ വീട്ടിൽ എന്താണ് പണി എന്ന് ചോദിക്കുന്ന നമ്മുടെ നായകന്മാർക്ക് (ഗൃഹ) ഒരു തൽസമയ സംപ്രേഷണം സാധ്യമാക്കി കൊടുത്തതിനു നന്ദി പ്രത്യേകം രേഖപ്പെടുത്തി കൊള്ളുന്നു 😊 


ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ 




എന്റെ വായനാ ലോകം ... And Then There Were None by Agatha Christie

ഇന്നത്തെ വായന ...
അഗത  ക്രിസ്റ്റി യുടെ "And then there were none"


കുറ്റാന്വേഷണ പരമ്പരകളിൽ മികച്ച ഒരു കൃതി .

ഒരു ദ്വീപിലേക്ക് പല രീതിയിൽ വിരുന്നിനു വിളിക്കപ്പെടുന്ന  പരസ്പരം പരിചയം ഇല്ലാത്ത  10  ആളുകൾ.... അവരെ ക്ഷണിച്ച വ്യക്തിയെ ഇവർ ആരും തന്നെ കണ്ടിട്ടും ഇല്ല.. പക്ഷേ ഓരോരുത്തരായി മരിച്ചു വീണു തുടങ്ങിയപ്പോൾ അവർ മനസ്സിലാക്കുന്നു കൊലപാതകി അവരിൽ ഒരാളാണ് എന്ന്....ഒടുവിൽ നമ്മളെ ഞെട്ടിക്കുന്ന ക്ലൈമാക്സ്... ഏതൊരു വായനക്കാരനും ഒന്ന് കൂടി തിരിച്ച് പോയി വായിച്ചു നോക്കും.. എന്തായാലും ഞാൻ വീണ്ടും പോയി...

 അഗത ക്രിസ്റ്റി യുടെ മാസ്റ്റർപീസ് എന്നാണ് ഇൗ പുസ്തകം അറിയപ്പെടുന്നത് ....
പുസ്തകം സിനിമ ആക്കിയപ്പോൾ ക്ലൈമാക്സ് മാറ്റി എന്നാണ് എവിടെയോ          വായിച്ചത്... കണ്ടിട്ടില്ല... അല്ലെങ്കിലും വായിച്ച ബുക്കുകൾ സിനിമ ആവുമ്പോൾ എന്തോ ഒരു അഭംഗി തോന്നാറുണ്ട് ..

മുൻപേ വായിക്കേണ്ടത് ആയിരുന്നു എന്ന സങ്കടത്തോടെ
ഞാൻ....

എന്റെ പലവിധ ചിന്തകൾ #weightloss #motivation #mythoughts #malayalam

ചിന്താ ഭാരം...ചിന്താ ഭാരം...

ഒരു ബ്ലോഗ് അല്ലെങ്കിൽ വീഡിയോ ചാനൽ ആരംഭിക്കുന്നതിനെക്കുറിച്ച് കുറച്ച് കാലമായി ആലോചന നടക്കുന്നു ...

എന്റെ weight കുറഞ്ഞ കണ്ട് എന്തായാലും എനിക്കും പറ്റും എന്ന് പറഞ്ഞു ഒരുപാട്  സുഹൃത്തുക്കളും അവരുടെ പരിചയക്കാരും ഓടി എത്തി... എന്താല്ലേ??

 കുറെ കുത്തി ഇരുന്നു പഠിച്ചിട്ടാണ് ഞാൻ തുടങ്ങിയത്.. നമ്മുടെ മലയാളി രീതി ഒക്കെ കേറ്റി .. അല്ലാതെന്ത് മലയാളി ?? എന്നാലും ഒരു 60-70 ആളുകൾ കൂടെ കൂടിയപ്പോ എന്റെ പഠിത്തവും അത് പോലെ കൂടി.. പരീക്ഷ തന്നെ... പക്ഷേ നല്ല റിസൾട്ട് കിട്ടി ... 🙏

ശെരിക്കും പറഞ്ഞാൽ കുഞ്ഞു നാൾ മുതലേ ഉണ്ടതക്കിടി ആയിരുന്ന ഞാൻ ഇൗ സൗന്ദര്യ ധാമങ്ങളെ പഠിപ്പിക്കാൻ യോഗ്യത നേടി അത്രെ...(എന്റെ ശിവനെ)

എന്റെ ഉള്ളിലെ ടീച്ചർ സന്തുഷ്ടയാണ് കേട്ടോ.. 

അപ്പോ പറഞ്ഞു വന്നത്... ഞാൻ ഇതൊരു ബ്ലോഗ് പോലെ എഴുത്ത് തുടങ്ങുക ആണ് ...

ഒരു സംശയം..
തടി കുറയ്ക്കാൻ ഉള്ള വിദ്യ നിങ്ങൾക്കൊക്കെ നേരത്തെ അറിയാമോ? ( ഞാൻ ഇപ്പോഴാ പഠിച്ചെ ..🥺)

(PS ... ഞാൻ ഇതുവരെ എന്റെ ideal weight  എത്തിയിട്ടില്ല. അത് ഒരു അയോഗ്യതയായി കണക്കാക്കുമോ?) 
പേടിപ്പിച്ചാൽ നന്നാവുന്ന ടൈപ്പ് ആണ് ..🙏

Being a strong parent

Have you ever felt helpless? Felt like you have reached end of a dark tunnel ? Your life has reached a point from where there is no turning back? Wished that you could turn time ? That's how a parent feels when they are informed about their child's illness. Being a Spina Bifida parent is no different. 

I still remember the day when my husband and myself were waiting outside the pediatric ICU of a hospital in India where our 9 month old baby girl was lying with innumerable tubes and wires attached to her body . We had been told that the main doctor wanted to talk to us and we were waiting for him. That was the turning point in our life , I would call it as a life changing moment.

After we were informed about her condition and the need for an immediate surgery, I think both of us reacted in absolutely different ways. My husband who has been (still is) a very practical , strong person was shattered completely. This came as an absolute shock to me . Suddenly , tables had turned and he was looking upto me for taking decisions. 

It has been a  rollercoaster ride for our whole family that day on till today as she was operated thrice before the age of two. I had to meet various doctors in almost all specialists ranging from neurologists to nephrologists to physiotherapists and all branches of medicine from allopathy to ayurveda to aura specialists with my daughter. During the process, I had learnt to do enema and even catheterization thanks to her doctors. 

After 12 years of being in and out of hospitals with my child, I have realised many things. First and foremost is that women are more equipped to deal with a crisis especially when it involves her child. A father is the most vulnerable when he sees his child in pain. I think that's the way nature has built us. But  over the years, my husband has  evolved into an incredible superhero for his daughter and I am so proud of him that he emerged that way.

If you are a parent who is dealing with your child's critical illness, here is something which we would like you to know.. your child is seeing the world through you. If you appear confident in dealing with whatever comes their way,they also will feel the confidence . They can judge their condition from your expressions however young they are. 

So, never lose heart. Have the courage to be with your child when they need you the most. Scream, shout , cry and express all your frustrations and helplessness away from your child. Get back to your child and be an active partner along with them in their fight. You will see them evolve as strong warriors in any circumstance.

Most important job of a parent is to "find the courage to help your child have the courage to try".

Felt like writing this down when I came 
to know about a father who committed suicide on hearing about his daughter's illness. You have lost the battle without even fighting it.. Prayers for that child and her mom 🙏





episode 2

കഴിഞ്ഞ ദിവസത്തെ കഥയിൽ പാസ്സ്പോർട്ട് വിശേഷങ്ങൾ ആയിരുന്നല്ലോ.  അർദ്ധ രാത്രി അസ്ഥപ്രജ്ഞൻ ആയി നിന്ന ചിൻതു ഭായി പിറ്റേന്ന് കുടുംബ സമേതം അരയും തലയ...