Total Pageviews

episode 2

കഴിഞ്ഞ ദിവസത്തെ കഥയിൽ പാസ്സ്പോർട്ട് വിശേഷങ്ങൾ ആയിരുന്നല്ലോ. 

അർദ്ധ രാത്രി അസ്ഥപ്രജ്ഞൻ ആയി നിന്ന ചിൻതു ഭായി പിറ്റേന്ന് കുടുംബ സമേതം അരയും തലയും മുറുക്കി പാസ്സ്പോർട്ട് ആപ്പീസറുടെ മുന്നിൽ പോയി കരഞ്ഞു കാലു പിടിച്ച് അന്ന് തന്നെ അപേക്ഷ സമർപ്പിച്ചു. അവിടന്ന് മൂന്നോ നാലോ ദിവസങ്ങൾക്കകം പുള്ളിക്കാരൻ പാസ്പോർട്ട് റെഡി ആക്കിയെടുത്തു . ഇതിന് വേണ്ടി പാസ്സ്പോർട്ട് ഓഫീസിലെ സെക്യൂരിറ്റിക്കാരൻ മുതൽ  തിരുവനന്തപുരത്തുള്ള ഐ എ എസ് കാർ വരെ സഹായിച്ചു എന്നാണ് അദ്ദേഹത്തിൻ്റെ ഭാര്യ സോഫി പറയുന്നത്. 

എന്തായാലും നാലഞ്ച് ദിവസങ്ങൾക്കുള്ളിൽ ഞങ്ങടെ ഗ്രൂപ്പ് വീണ്ടും ഉണർന്നു. വീണ്ടും യാത്രയുടെ ആവേശം എല്ലാവരിലും തിരിച്ചെത്തി. 

യാത്രയുടെ ദിവസം അടുത്ത് വന്നു തുടങ്ങി. 

ഞങ്ങൾ പെണ്ണുങ്ങളുടെ കൂട്ടം ചുറ്റു വട്ടത്തുള്ള ഒരു വിധം എല്ലാ അമ്പലങ്ങളിലും കയറി ഇറങ്ങി നേർച്ചകൾ നടത്തി. ഇനിയും പരീക്ഷണം അരുതേ എന്ന് പ്രാർത്ഥിച്ചു. 
നേരത്തെ പരിച യപ്പെടുത്തിയ കൂട്ടത്തിൽ ഒരാളെ മറന്നു പോയി, മായ ചേച്ചി അരുമയായ "കൊക്കോ". ബ്രൗൺ നിറത്തിൽ ദേഹം മുഴുവൻ രോമങ്ങൾ ഉള്ള ഒരു കുഞ്ഞൻ സുന്ദരൻ നായ ക്കുട്ടിയാണ് അവൻ . 
ചേച്ചിക്ക് അവനെ ഒറ്റയ്ക്കാക്കി പോകുന്നതിൻ്റെ വിഷമമുണ്ട് പോകുന്നതിൻ്റെ സന്തോഷത്തിന് ഇടയിലും. 
ഈ കഥയുടെ മുന്നോട്ടുള്ള പോക്ക് ശെരിക്കും പറഞാൽ ശ്രീമാൻ യൂസുഫലിയോട് കടപ്പെട്ടിരിക്കുന്നു. 
ഈ കാലയളവിൽ ആണല്ലോ തിരുവനന്തപുരത്തിന് തിലകക്കുറി യായി നമ്മുടെ ലുലു മാൾ അവതരിച്ചത്. 
ഗൾഫിലേക്ക് പോകുമ്പോൾ ലുലു മാളിൽ നിന്ന് ഒന്നോ രണ്ടോ ഷർട്ടും പാൻ്റും വാങ്ങാതെ എങ്ങനെ പോകുമെന്ന് കൂട്ടത്തിലെ പുരുഷ കേസരികൾ കൂട്ടം കൂടിയിരുന്ന് ചിന്തിച്ചു, അവിടത്തെ എയർപോർട്ടിൽ ചെന്ന് ഇറങ്ങുമ്പോൾ യുസുഫ് അലി അണ്ണൻ എന്ത് വിചാരിക്കും? എന്നാലും നിങൾ എൻ്റെ കടയിൽ കയറി എന്തേലും ഒന്ന് വാങ്ങി ക്കൊണ്ട് വന്നില്ലല്ലോ എന്നോർത്ത് വിനയൻ മാഷിനും കൂട്ടർക്കും വലിയ മനസ്ഥാപം. ഉടനെ കൂട്ടുകാരെയും വിളിച്ചു കൂട്ടി നേരെ പോയി മാളിലേക്ക് . കൂട്ടുകാർ എന്ന് പറയുമ്പോ അതിൽ ഗൾഫിൽ പോകുന്ന ആളു ഒന്ന്, വണ്ടി ഓടിക്കുന്ന കൂട്ടുകാരൻ ഒന്ന്, തമാശക്ക് ലുലു മാൾ കാണാൻ കൂടെ പോകുന്ന കൂട്ടുകാരൻ രണ്ട്, പിന്നെ കൂടെ പോയില്ലെങ്കിൽ മറ്റു കൂട്ടുകാർ എന്ത് വിചാരിക്കും എന്ന് വിചാരിച്ച് പോകുന്ന കൂട്ടുകാരൻ ഒന്ന് എന്നിങ്ങനെ ഒരു കൂട്ടം ആയാണ് പോക്ക്. 
ഇങ്ങനെയുള്ള കൂട്ടുകാരുടെ കൂട്ടങ്ങൾ കാരണം ഡിസംബർ മാസത്തിൽ ലുലുവിൻ്റെ ഉള്ളിൽ മണ്ണ് വാരിയിട്ടാൽ താഴെ വീഴാത്ത അത്രയും ആളുകൾ ആയിരുന്നല്ലോ. പ്രിയദർശൻ അറിഞ്ഞിരുന്നില്ല എന്ന് തോന്നുന്നു, ഇല്ലെങ്കിൽ അദ്ദേഹം ചന്ദ്ര ലേഖ യുടെ ക്ലൈമാക്സിൽ മോഹൻലാലും നായികയും ആളുകളുടെ മുകളിലൂടെ നടന്നു നടന്നു അടുത്തേക്ക് വരുന്ന പോലെ ഒരു സീൻ
ഒന്ന് കൂടെ എടുത്തെനെ മാളിൻ്റെ ഉള്ളിൽ. കഷ്ടമായി പോയി. 

അത് പോട്ടെ,നമുക്ക് വീണ്ടും യാത്രയിലേക്ക് എത്താം. 
പോകുന്നതിനു രണ്ട് ദിവസം മുൻപ് വിനയൻ മാഷിൻ്റെ വീടിൻ്റെ മുന്നിലൂടെ നടന്നു പോകവേ എന്നെ അകത്ത് നിന്ന് ആരോ വിളിച്ചു, തിരിഞ്ഞു നോക്കിയ എനിക്ക് ആദ്യം ആളെ പിടികിട്ടിയില്ല. ഒന്ന് കൂടി ശ്രദ്ധിച്ച് നോക്കിയ ഞാൻ ഇടി വെട്ടിയ പോലെ അവിടെ തന്നെ നിന്നു. 
നീളൻ മുടി തോളറ്റം മുറിച്ച്, അതിൽ ബ്രൗൺ നിറം കൊടുത്ത്, കയ്യിൽ മയിൽ പീലി ടാറ്റൂ ഒക്കെ വരച്ചു ഒന്നര മാസത്തെ ശ്രമഫലമായി നല്ല പോലെ വെയ്റ്റ് ഒക്കെ കുറച്ച രമ്യ എൻ്റെ അടുത്തേക്ക് അടി വചടി വച്ച് മന്ദം മന്ദം നടന്നു വരികയാണ്. ഒരു ഹൈ ഹീൽ ചെരിപ്പിൻ്റെ മാത്രം കുറവേ ഉള്ളൂ ഐശ്വര്യാ റായി ആകാൻ.
"ഞാൻ മുടി സെറ്റ് ചെയ്തു വച്ചിരിക്കുകയാണ്. വെള്ളം വീഴാൻ പാടില്ല.നമ്മൾ ഏഴു ദിവസം കഴിഞ്ഞ് അല്ലേ തിരിച്ചു വരുന്നത്, അത് വരെ ഞാൻ തല കുളിക്കില്ല, കേട്ടോ ". ഞാൻ മനസ്സിൽ ഓർത്തത്, ലേഡീസ് ന് ഒരു മുറി, ജൻ്റ്സ് ന് ഒരു മുറി കുട്ടികൾക്ക് ഒരു മുറി ഇങ്ങനെയാണ് അവിടത്തെ സെറ്റപ്പ്. ആദ്യത്തെ രണ്ട് ദിവസം കഴിഞ്ഞാൽ പിന്നെ രമ്യയുടെ അടു ത്ത് ആരും കിടക്കും ദൈവമേ എന്നാണ്. പക്ഷെ പറഞ്ഞില്ല, അത് മതി, ഫോട്ടോ ഒക്കെ എടുത്ത് അടിച്ചു പൊളിക്കണം നമ്മുക്ക് എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചു. വിടാൻ പാടുമോ? ഓർഗനൈസർ കുടുംബം അല്ലേ?
പോകേണ്ടതിൻ്റെ തലേന്ന് ഇപ്പോഴത്തെ ഏറ്റവും മഹത്തായ ചടങ്ങായ ആർട്ടിപിസിആർ എടുക്കാനായി നമ്മുടെ മാനേജര് പ്രത്യേക ഏർപ്പാടുകൾ ചെയ്തിരുന്നു. 
ഇത്രയും ടെസ്റ്റുകൾ ഉള്ളത് കൊണ്ട് ഞങ്ങടെ വീട്ടിലേക്ക് അവരെ വിളിച്ചു വരുത്തി. എന്നിട്ട് എല്ലാ യാത്രക്കാരും നമ്മുടെ വീടിൻ്റെ വരാന്തയിൽ നിര നിരയായി മൂക്കും കൊണ്ട് കാത്തിരുന്നു. 

ടെസ്റ്റ് ചെയ്യാൻ വന്ന ചെക്കനും പെണ്ണും ഇത്രയും ആളിനെ ക്കണ്ട് തമ്മിൽ തമ്മിൽ ആംഗ്യ ഭാഷയിൽ " ഇതൊരു ജില്ലയായി പ്രഖ്യാപിക്കരുതോ ?" എന്ന് ചോദിച്ചത് ഞാൻ മാത്രമേ കണ്ടുള്ളൂ.
പിന്നീടുള്ള ഇരുപത്തിനാല് മണിക്കൂറുകൾ ശെരിക്കും ഒരു ഇരുപത്തി ആറു മണിക്കൂർ ആയിരുന്നോ എന്നൊരു സംശയം. വല്ലാത്ത ഒരു കാത്തിരിപ്പ് തന്നെയായിരുന്നു അത്. 
പലരുടെയും ചിന്ത പോസിറ്റീവ് ആകുമോ എന്നതിനേക്കാൾ എനിക്ക് പോസിറ്റീവ് ആയാലും ഇവരൊക്കെ പോയി അടിച്ചു പൊളിക്കുമല്ലോ, ഞാൻ ഒറ്റക്ക് ആയിപ്പോകുമല്ലോ എന്നായിരുന്നു

ഒടുവിൽ പോകേണ്ട അന്ന് രാവിലെ എല്ലാവരും തീർത്തും നിഷ്കളങ്കർ ആണെന്ന് വിധിച്ചു കൊണ്ട് ലാബ് റിപ്പോർട്ട് വന്നു.ഞങ്ങളെ എയർപ്പോർട്ടിൽ കൊണ്ട് വിടാൻ വേണ്ടി നാല് വണ്ടികളും അവ ഓടിക്കാൻ വിനയൻ മാഷിൻ്റെ ലുലു മാൾ കൂട്ടുകാരും റെഡി.

പരിപാടിക്ക്  പോകാൻ വൈകി വന്ന ശകുന്തളയെ കണ്ടു നാടക വണ്ടിയിലേക്ക് ഓടി കയറുന്ന നാടകക്കാരെപ്പോലെ ഞങൾ ഓരോരുത്തരും ആദ്യമാദ്യം കണ്ട വണ്ടികളിൽ ചെന്ന് കയറി സീറ്റ് പിടിച്ചു. 

വിനയൻ മാഷും എല്ലാ കുട്ടികളും കൂടെ ആദ്യമേ ഒരു വണ്ടിയിൽ സ്ഥലം പിടിച്ചു. സോഫി യും കുടുംബവും അവരുടെ കാറിൽ വരാം എന്ന് പറഞ്ഞു.ഞങ്ങടെ കൂടെയാണ് മായ ചേച്ചി വന്നു കയറിയത്. അവസാനം വന്ന രമ്യ ആദ്യം ഞങ്ങളുടെ വണ്ടിയുടെ അടുത്ത് വന്നു. ഇതിൽ സ്ഥലമില്ല എന്ന് ഞങൾ പറഞ്ഞത് കേട്ട് നേരെ വിനയൻ മാഷിൻ്റെ വണ്ടിയിലേക്ക് ഓടുന്നത് കണ്ടു, അവിടന്ന് കുട്ടികൾ എല്ലാം കൂടി സ്ഥലമില്ല എന്നും പറഞ്ഞു ഓടിച്ച് അവസാനം സോഫിയുടെ കാറിൻ്റെ ഏതോ മൂലയിൽ ചുരുണ്ട് കൂടിയിരുന്ന് ആണ് എയർപോർട്ടിൽ എത്തിയത് എന്നാണറിവ് . പാവത്തിൻ്റെ മുടിയിൽ തേച്ചു പിടിച്ചിച്ച കളർ പകുതിയും ആ കാറിൻ്റെ മേൽക്കൂരയിൽ തന്നെ ഉണ്ടത്രേ. 

എന്തായാലും, അവസാനം മൊത്തം ഗ്രൂപ്പിനെയും അടപടലം തിരോന്തോരം എയർപോർട്ടിന് മുന്നിലെ റാപ്പിഡ് പിസിആർ കേന്ദ്രത്തിന് മുന്നിൽ എത്തിച്ചു  ഞങൾ.

ഇതിനിടെ, ഒരു കാര്യം നിങ്ങളുടെ അറിവിലേക്ക് - കുട്ടികൾ എല്ലാം കൂടി കയറിയ വണ്ടി ഓടിച്ചത് ഇവിടത്തെ ഏറ്റവും വലിയ പരോപകാരിയും ഞങ്ങളുടെയൊക്കെ പ്രിയപ്പെട്ട സുഹൃത്തും കണ്ണിലുണ്ണിയും സർവോപരി ആത്മാർഥതയുടെ നിറകുടവുമായ ശ്രീ സമീർ ഭായി ആകുന്നു. ഞങ്ങളെ എയർപ്പോർട്ടിൽ കൊണ്ട് വിട്ടു വന്നിട്ട് ഇദ്ദേഹം കടുത്ത പനിയും ചുമയും കാരണം പിന്നെ മൂന്ന് ദിവസം കഴിഞ്ഞാണ് എഴുന്നേറ്റത്. 

പ്രിയപ്പെട്ട വായനക്കാർ ഇപ്പറഞ്ഞത് ഓർത്തു വച്ചിരിക്കണം, പിന്നീട് ആവശ്യം വരും ....

തുടരും...



No comments:

Post a Comment

Many thanks for visiting my blog ....kindly press FOLLOW and support 🙏

episode 2

കഴിഞ്ഞ ദിവസത്തെ കഥയിൽ പാസ്സ്പോർട്ട് വിശേഷങ്ങൾ ആയിരുന്നല്ലോ.  അർദ്ധ രാത്രി അസ്ഥപ്രജ്ഞൻ ആയി നിന്ന ചിൻതു ഭായി പിറ്റേന്ന് കുടുംബ സമേതം അരയും തലയ...